കൊല്ലം: തമിഴ്നാട്ടിലെ ശ്രീപെരുംപുദൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാമൂട് ഗോകുലം സ്വദേശികളായ ഹരികുമാറിന്റെയും ശ്രീലതയുടെയും മകൻ എച്ച്. അരുൺ (24) ആണ് മരിച്ചത്. ശ്രീപെരുംപുദൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായി ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് സുഹൃത്തിന്റെ ബൈക്കിൽ മടങ്ങുന്നതിനിടെയാണ് തണ്ടളം–ലുഷാലെ കട്ട് റോഡിൽ അപകടം സംഭവിച്ചത്. റോഡിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ സഹപ്രവർത്തകർ കണ്ടെത്തി സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു.
പിന്നീട് കുടുംബാംഗങ്ങൾ എത്തി അരുൺ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ പരിശോധനയിൽ മസ്തിഷ്കമരണം സ്ഥിരീകരിച്ചു. തുടർന്ന് വെന്റിലേറ്റർ സഹായത്തോടെ രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബത്തിന്റെ അനുമതിയോടെ അവയവദാനം നടത്താൻ തീരുമാനിച്ചു. ഇതിലൂടെ അരുണിന്റെ ഹൃദയം, കരൾ, ശ്വാസകോശം, വൃക്കകൾ, കണ്ണുകൾ, കുടൽ, ചർമ്മം, ഹൃദയവാൽവുകൾ എന്നിവ ഉൾപ്പെടെ വിവിധ അവയവങ്ങൾ 10 പേർക്ക് പുതുജീവനായി.
കൊട്ടിയം എസ്.എൻ. പോളിടെക്നിക് കോളേജിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയ അരുണിന് കാമ്പസ് സെലക്ഷൻ ലഭിച്ചിരുന്നു. ആദ്യ ജോലി വിട്ടശേഷമാണ് ശ്രീപെരുംപുദൂരിലെ എച്ച്.എൽ. ക്ലെമോവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ചേർന്നത്.
അരുണിന്റെ അച്ഛൻ ഹരികുമാർ ഇലക്ട്രീഷ്യനാണ്. സഹോദരൻ അഖിൽ ദുബായിലാണ് ജോലി ചെയ്യുന്നത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് മാമൂട്ടിലെ വീട്ടുവളപ്പിൽ നടക്കും.






