കോഴിക്കോട്: അമ്മ ഭരണസമിതിയുടെ കൂട്ട രാജിക്ക് പിന്നാലെ ഔദ്യോഗിക അംഗത്വത്തിൽ നിന്ന് രാജിവെച്ച് നടി ലക്ഷ്മിപ്രിയയും. അമ്മയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കുറിപ്പ് പങ്കുവെച്ചായിരുന്നു രാജി പ്രഖ്യാപനം.
തനിക്ക് അമ്മയുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്മിപ്രിയ പറയുന്നു. തന്റെ രാജി മുതിർന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുതെന്നും തുറന്നടിക്കുന്നുണ്ട്. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.
ലക്ഷ്മിപ്രിയയുടെ പോസ്റ്റ്;
”ഞാൻ അമ്മ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഒരു അഭ്യർഥനയുണ്ട്, നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നത് എങ്കിൽ എന്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. 60 വയസ് വരെ ഞാൻ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ എനിക്ക് വേണ്ട. ഇൻഷുറൻസ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുത്. നന്ദി”, രാജിക്കത്തിൽ ലക്ഷ്മിപ്രിയ പറയഞ്ഞു.






