കണ്ണൂർ: വ്യക്തികൾ തമ്മിലുള്ള വിവാദങ്ങളിലേക്ക് താരസംഘടനയായ ‘അമ്മ’യെ വലിച്ചിഴക്കരുതെന്ന് നടൻ ജഗദീഷ്. സംഘടനയിലെ എല്ലാ അംഗങ്ങളും വലുപ്പച്ചെറുപ്പമില്ലാതെ അച്ചടക്കം പാലിക്കണമെന്നാണ് ആദ്യകാലം മുതൽ തന്നെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസത്തെ ജനറൽ ബോഡി യോഗം, നിലപാടിൽ ഉറച്ചുനിന്ന അംഗങ്ങളുടെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സംഭവങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ടു വേണം അഡ്ഹോക് കമ്മിറ്റിയും ഭാരവാഹികളും മുന്നോട്ടുപോകേണ്ടതെന്നും ജഗദീഷ് ചൂണ്ടിക്കാട്ടി.
വാർഷിക യോഗത്തിൽ കണക്കുകളിൽ വ്യക്തതയില്ലെന്ന തോന്നൽ അംഗങ്ങൾക്ക് ഉണ്ടായത് സ്വാഭാവികമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രഷററെ അവധിയിലേക്ക് മാറ്റിയതിന്റെ കാരണം സംഘടനയ്ക്ക് വ്യക്തമായി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘അമ്മ’യുടെ കണക്കുകളിൽ വലിയ ക്രമക്കേടോ തട്ടിപ്പോ ഉണ്ടായതായി താൻ വിശ്വസിക്കുന്നില്ലെന്നും, റിപ്പോർട്ടുകളും കണക്കുകളും അവതരിപ്പിച്ച രീതിയിലാണ് സംശയങ്ങൾ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സംഘടനയുടെ പ്രധാന ലക്ഷ്യം പ്രതിസന്ധിയിലുള്ള അംഗങ്ങളെ സഹായിക്കലാകണമെന്നും, വിവാദങ്ങളും വ്യക്തിപരമായ ആരോപണങ്ങളും സംഘടനയുടെ വേദിയാക്കരുതെന്നും ജഗദീഷ് വ്യക്തമാക്കി. ‘അമ്മ’യുടെ സൽപ്പേരും ഐക്യവും തിരിച്ചുപിടിച്ച് ശക്തമായി മുന്നോട്ട് പോകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.






