ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ മൂലം വള്ളംകളി ജലോത്സവ സമിതി രംഗത്ത്. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് സമിതി എക്‌സിക്യൂട്ടീവ് അംഗം കെ.ജി. അരുണ്‍ കുമാർ ആവശ്യപ്പെട്ടു.
കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും മുഖ്യമന്ത്രി അപമാനിച്ചതായി സമിതി ആരോപിച്ചു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ച സമിതി ചമ്പക്കുളത്ത് വൈകിട്ട് പ്രതിഷേധയോഗം സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
“അവധി നൽകുന്നത് അല്ല പ്രശ്‌നം. നൽകില്ലെന്ന ധിക്കാരപരമായ നിലപാടാണ് പ്രതിഷേധത്തിന് കാരണമായത്. മുഖ്യമന്ത്രിയുടെ പ്രതികരണം എംഎൽഎയുടെ മുഖത്തേറ്റ അടിയാണ്,” എന്ന് കെ.ജി. അരുണ്‍ കുമാർ പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി കുട്ടനാടിന്റെ ആത്മാവും ജനങ്ങളുടെ വികാരവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി രഹസ്യമായി പറഞ്ഞതായി പുറത്തുവന്ന പരാമർശം അതീവ ഗൗരവകരമാണെന്നും അവധി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും സമിതി വ്യക്തമാക്കി.
ചമ്പക്കുളം മൂലം ജലോത്സവ സമിതി മുൻ സ്‌പോൺസർ കമ്മിറ്റി ചെയർമാൻ അഗസ്റ്റിൻ ജോസും മുഖ്യമന്ത്രിയുടെ നിലപാടിനെ വിമർശിച്ചു. അവധി ആവശ്യപ്പെട്ടത് ന്യായമാണെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം പുച്ഛത്തോടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമിതി മുൻ റേസ് കമ്മിറ്റി ചെയർമാൻ എം.എസ്. ശ്രീകാന്ത് മുഖ്യമന്ത്രിയുടെ പ്രതികരണം കുട്ടനാടിനെ മുഴുവനായി അപമാനിക്കുന്നതാണെന്ന് ആരോപിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്നും വിമർശനം ഉയർന്നു.
കുട്ടനാട് എംഎൽഎ റെജി ചെറിയാൻ വള്ളംകളിക്ക് അവധി ആവശ്യപ്പെട്ടിരുന്നെങ്കിലും, “ആലോചിച്ച് മറുപടി പറയാം” എന്ന് പറഞ്ഞതിന് പിന്നാലെ സീറ്റിൽ ഇരുന്ന് ശബ്ദം കുറച്ച് “അവധി കൊടുക്കില്ല” എന്ന് മുഖ്യമന്ത്രി പറഞ്ഞതായാണ് ആരോപണം. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.






