വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നഴ്‌സറി, അങ്കണവാടി, സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. പുഴകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, വയനാട് കള്ളാടിയിൽ തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. എട്ട് പേരെ കാണാതായതായി അധികൃതർ അറിയിച്ചു. ഏഴ് പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. ചികിത്സയിലായിരുന്ന രണ്ട് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.
തുരങ്കപാത നിർമാണത്തിനായി കൂട്ടിയിട്ടിരുന്ന മണ്ണ് കനത്ത മഴയെ തുടർന്ന് താഴേക്ക് നിരങ്ങിവീണതാണ് അപകടത്തിന് കാരണമായത്. മണ്ണ് മീനാക്ഷി പാലത്തിലേക്ക് പതിച്ചതോടെ പാലവും അപകടാവസ്ഥയിലായി. മുൻകരുതലിന്റെ ഭാഗമായി സമീപപ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കാണാതായവർക്കായുള്ള തെരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.




