തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 11.51 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. തമ്പാനൂർ ജുമാ മസ്ജിദ് റോഡിൽ നടത്തിയ പരിശോധനയിലാണ് പട്ടം ഗൗരീശപട്ടം സ്വദേശി അർജുൻ ആർ. മനോജ് (26), വട്ടിയൂർക്കാവ് വേറ്റിക്കോണം സ്വദേശി ആതിഷ് എസ്. (30) എന്നിവർ പിടിയിലായത്.
സംസ്ഥാനത്ത് മയക്കുമരുന്ന് ശൃംഖലകൾക്കെതിരെ എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തണ്ടർ’ നടപടിയുടെ ഭാഗമായാണ് ഇരുവരെയും പിടികൂടിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന ആതിഷിന്റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ് ബുള്ളറ്റും എക്സൈസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഡിവിഷൻ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അറസ്റ്റിലായ അർജുൻ മുൻപും മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നുവെന്ന് എക്സൈസ് അറിയിച്ചു. ഇതേ ഓഫീസിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ലഹരിക്കേസിൽ കഴിഞ്ഞ ജൂണിലാണ് ഇയാൾക്ക് ജാമ്യം ലഭിച്ചത്. ജാമ്യത്തിലിറങ്ങി ആഴ്ചകൾക്കകം വീണ്ടും വിൽപ്പനയ്ക്കായി എം.ഡി.എം.എയുമായി എത്തിയപ്പോഴാണ് പിടിയിലായത്.
തമ്പാനൂരും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായി മയക്കുമരുന്ന് കൈമാറ്റം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് മേഖലയിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയത്. ലഹരി വിൽപ്പന സംബന്ധിച്ച പരാതികൾ വർധിച്ചതോടെ തമ്പാനൂർ പ്രത്യേക ‘ഹോട്ട്സ്പോട്ട്’ ആയി തിരിച്ചാണ് പരിശോധനകൾ നടത്തിയത്. സംസ്ഥാന എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായും നഗരത്തിൽ പരിശോധനകൾ തുടരുന്നുണ്ട്.
സംഭവസ്ഥലത്ത് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സൂരജ് നേരിട്ടെത്തി തുടർനടപടികൾ വിലയിരുത്തി. പ്രതികൾക്കെതിരെ എൻ.ഡി.പി.എസ്. നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.




