തൃശൂര്‍: ഗുരുവായൂരിൽ 76കാരിയെ കൊലപ്പെടുത്തി കിണറ്റിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പെരുമ്പാവൂർ ചിറ്റേത്ത് സ്വദേശി സുരേഷ് (55) ആണ് ടെമ്പിൾ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടിയിലാക്കിയത്. ബലാത്സംഗശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് അറിയിച്ചു.
ചേലക്കര സ്വദേശിനിയായ വയോധിക കഴിഞ്ഞ ഒരാഴ്ചയായി ഗുരുവായൂർ ക്ഷേത്രപരിസരത്താണ് കഴിഞ്ഞിരുന്നത്. കൊല്ലത്ത് മകനോടൊപ്പം താമസിച്ചിരുന്ന ഇവർ ഒരാഴ്ച മുമ്പാണ് ഗുരുവായൂരിലെത്തിയത്. സുരക്ഷിതമായി താമസിക്കാൻ സ്ഥലം ഒരുക്കാമെന്ന് വിശ്വസിപ്പിച്ച പ്രതി, വയോധികയെ താൻ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി.
ഭക്ഷണം കഴിച്ചശേഷം ലൈംഗികബന്ധത്തിന് പ്രതി നിർബന്ധിച്ചെന്നും എതിർത്ത വയോധികയെ പിടിച്ചുതള്ളിയപ്പോൾ തല ചുമരിലിടിച്ച് ഗുരുതരമായി പരിക്കേറ്റെന്നും പൊലീസ് പറഞ്ഞു. ബോധരഹിതയായ വയോധിക മരിച്ചെന്ന് കരുതിയ സുരേഷ്, തെളിവ് നശിപ്പിക്കാൻ സാരിയുടെ ഒരറ്റം കഴുത്തിലും മറുഭാഗം കല്ലിലും കെട്ടി സമീപത്തെ കിണറ്റിലേക്ക് തള്ളിയതായും അന്വേഷണത്തിൽ വ്യക്തമായി.
കൃത്യത്തിനുശേഷം സുഹൃത്തിനൊപ്പം മദ്യപിക്കുന്നതിനിടെ പ്രതി സംഭവം വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്ന് സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ടെമ്പിൾ പൊലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച രാത്രി കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തി.
മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം തിങ്കളാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവസ്ഥലത്തെത്തിയ വിരലടയാള വിദഗ്ധർ ഉൾപ്പെടെയുള്ള അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




