കണ്ണൂർ: കണ്ണൂർ താണയിലെ വാട്ടർ അതോറിറ്റി ഓഫീസിന് സമീപമുള്ള കാന്റീനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി അടഞ്ഞുകിടന്ന കാന്റീനിന്റെ വർക്ക് ഏരിയയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മരിച്ചയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി കട്ടപ്പന സ്വദേശിയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്ന ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മരിച്ചയാളെ കാന്റീൻ പരിസരത്ത് മുമ്പും സ്ഥിരമായി കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവരമറിഞ്ഞ് കണ്ണൂർ ടൗൺ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




