കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസുകളിൽ ഇതുവരെ ഒരു കേസിലും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ശശിധരൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. വെള്ളാപ്പള്ളി നടേശൻ പ്രതിയാണെന്ന് കണ്ടെത്തിയ കേസുകളിൽ ഏതൊക്കെയിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയായാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരായി വിശദീകരണം നൽകിയത്.
എട്ട് കേസുകളിൽ പ്രതികളുടെ ഇടപെടൽ കണ്ടെത്തിയിട്ടുണ്ടെന്നും എസ്.പി. അറിയിച്ചു. പുൽപ്പള്ളി, റാന്നി കേസുകളിലെ അന്വേഷണം പൂർത്തിയായിട്ടുണ്ട്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ സെപ്റ്റംബറിൽ തന്നെ പരിഗണിക്കണമെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് കേസിൽ നേരത്തെ ഹൈക്കോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.
2016ൽ വി.എസ്. അച്യുതാനന്ദന്റെ പരാതിയിലാണ് വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ആരംഭിച്ചത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ രൂപീകരിച്ച് പിന്നാക്ക വികസന കോർപ്പറേഷനിൽനിന്ന് എസ്.എൻ.ഡി.പി യോഗം കോടിക്കണക്കിന് രൂപ വായ്പയെടുത്തെന്നായിരുന്നു ആരോപണം. സാമ്പത്തിക തിരിമറിയിലൂടെയും ഗൂഢാലോചനയിലൂടെയും 15 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് വി.എസ്. അച്യുതാനന്ദന്റെ പരാതി.



