കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം. രതീശന്റെ ആത്മഹത്യയിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണവും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രതീശന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നത് ദുഃഖകരവും അതീവ ഗൗരവമുള്ള വിഷയവുമാണെന്ന് സനോജ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു രതീശനെന്നാണ് സനോജിന്റെ ആരോപണം. വ്യാജ നിയമന ഉത്തരവുകൾ നൽകി ഉദ്യോഗാർഥികളിൽനിന്ന് വൻതുക തട്ടിയെന്നും തട്ടിപ്പ് പുറത്തായതോടെ രതീശൻ ഇടനിലക്കാരനായി വൈശാഖിന് കൈമാറിയ പണം തിരികെ ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ രംഗത്തെത്തിയെന്നും സനോജ് ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
സംഭവം ആത്മഹത്യാ പ്രേരണക്കേസിൽ മാത്രം ഒതുക്കരുതെന്നും പണമിടപാടുകൾ, ഇടനിലക്കാർ, രാഷ്ട്രീയ ബന്ധങ്ങൾ, ഉന്നതതല ബന്ധങ്ങൾ എന്നിവ ഉൾപ്പെടെ സമഗ്രമായി അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണമെന്നും സനോജ് ആവശ്യപ്പെട്ടു. തൊഴിൽ സ്വപ്നങ്ങളെ ചൂഷണം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ മൂന്നിനാണ് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സ്വന്തം ഓഫീസിൽ എം. രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എം. ദർശനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം വൈശാഖിനെ സസ്‌പെൻഡ് ചെയ്തു.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ മുഖേന വൈശാഖ് നിരവധി പേരിൽനിന്നായി 25 ലക്ഷത്തോളം രൂപ വാങ്ങിയെന്നാണ് കേസ്. ടിടിആർ തസ്തികയിലേക്കുള്ള വ്യാജ നിയമന ഉത്തരവും നൽകിയതായി ആരോപണമുണ്ട്. എന്നാൽ ഉദ്യോഗാർഥികൾക്ക് ജോലി ലഭിച്ചിരുന്നില്ല. സംഭവം വിവാദമായതിനെ തുടർന്ന് പണം തിരികെ നൽകാമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നെങ്കിലും വാക്കുപാലിക്കാതിരുന്നതിനെ തുടർന്നാണ് രതീശൻ ആത്മഹത്യ ചെയ്തതെന്നാണ് പുറത്തുവരുന്ന വിവരം.


