തിരുവനന്തപുരം: ദിനംപ്രതി ഉയരുന്ന ഭക്ഷ്യവിലക്കയറ്റത്തിനിടെ മുട്ടവിലയിലും വൻ വർധന. രാജ്യത്തെ പല നഗരങ്ങളിലും മുട്ടവില സർവകാല റെക്കോർഡ് നിലയിലെത്തിയതായി ലോക്കൽ സർക്കിൾസ് പുറത്തുവിട്ട പുതിയ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫാമുകളിൽ നിന്നുള്ള വില ഉയർന്നതോടെ ചില്ലറ വിപണിയിലും മുട്ടവില കുത്തനെ വർധിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ മുട്ടവിലയിൽ 10 മുതൽ 50 ശതമാനം വരെ വർധനയുണ്ടായെന്നാണ് സർവേയിലെ കണ്ടെത്തൽ. കോഴിത്തീറ്റയുടെ വില വർധിച്ചതും വിതരണത്തിലെ തടസ്സങ്ങളുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. ഫാമുകളിൽ നിന്നുള്ള മുട്ടവില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35 മുതൽ 40 ശതമാനം വരെ ഉയർന്നിട്ടുണ്ട്.
മുട്ടവില വർധിച്ചതോടെ ഉപഭോക്താക്കളുടെ വാങ്ങൽ രീതിയിലും മാറ്റമുണ്ടായിട്ടുണ്ട്. സർവേയിൽ 19,638 പേരാണ് പ്രതികരിച്ചത്. ഇതിൽ 48 ശതമാനം പേർ മുട്ട വാങ്ങുന്നതിന്റെ അളവും ആവൃത്തിയും കുറച്ചതായി വ്യക്തമാക്കി. 10 ശതമാനം പേർ വില കുറഞ്ഞ മറ്റ് ബദലുകളിലേക്ക് മാറിയപ്പോൾ, വില വർധിച്ചിട്ടും മുട്ടയുടെ ഉപയോഗത്തിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് 37 ശതമാനം പേർ പറഞ്ഞു.
ഒരു വർഷം മുമ്പ് ഫാമുകളിൽ ഒരു മുട്ടയ്ക്ക് ശരാശരി 4.94 രൂപയായിരുന്നത് ഇപ്പോൾ ഏഴ് രൂപയായി ഉയർന്നു. ചില്ലറ വിപണിയിൽ ഒരു മുട്ടയ്ക്ക് ശരാശരി 8.50 മുതൽ ഒൻപത് രൂപ വരെ നൽകണം. ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ വില 14 രൂപ വരെയെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
നാഷണൽ എഗ് കോർഡിനേഷൻ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം 100 മുട്ടയുടെ മൊത്തവില 2025 സെപ്റ്റംബറിൽ 558 രൂപയായിരുന്നത് ഡിസംബറോടെ 686 രൂപയായി ഉയർന്നു. പ്രധാന നഗരങ്ങളിൽ ഇത് 100 മുട്ടയ്ക്ക് 800 രൂപ കടന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം, രാജ്യത്തെ ചില്ലറ ഭക്ഷ്യവിലക്കയറ്റവും ഉയർന്നിട്ടുണ്ട്. ജൂണിൽ 5.32 ശതമാനമായിരുന്ന ഭക്ഷ്യവിലക്കയറ്റ നിരക്ക് 2026 ജൂലൈയിൽ 5.52 ശതമാനമായി ഉയർന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുട്ടവിലയിലെ തുടർച്ചയായ വർധന സാധാരണ കുടുംബങ്ങളുടെ ഭക്ഷ്യബജറ്റിനും അധികഭാരം സൃഷ്ടിക്കുകയാണ്.




