തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പി ലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ ഉണ്ടായ അപകടത്തെ തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവ്. അപകടത്തിൽ സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.
സംഭവത്തെ തുടർന്ന് ജില്ലാ കളക്ടറുമായി സംസാരിച്ച് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചതായും, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം നൽകിയതായും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അറിയിച്ചു.
പഞ്ചായത്ത് നൽകിയ ലൈസൻസ് പുനഃപരിശോധിക്കാനും ആവശ്യമെങ്കിൽ റദ്ദാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ജില്ലാ ഭരണകൂടം വഴി നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമേ പാർക്ക് വീണ്ടും തുറക്കാൻ അനുവദിക്കൂ എന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ മറ്റ് അമ്യൂസ്മെന്റ് പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും അടിയന്തര സുരക്ഷാ പരിശോധന നടത്താനും നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു.






