ന്യൂയോർക്ക്: യു.എസ്. ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്‌സ് കൺട്രോളിന്റെ ഉപരോധം ലംഘിച്ചതുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിനെതിരേ യു.എസിലുണ്ടായിരുന്ന കേസ് തിങ്കളാഴ്ച ഒത്തുതീർപ്പായി. ചട്ടലംഘനത്തിന് 27.5 കോടി ഡോളർ (2648 കോടി രൂപ) പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിച്ചതോടെയാണിത്.
ഗുജറാത്തിലെ മുന്ദ്ര തുറമുഖംവഴി ഇറാനിയൻ എൽ.പി.ജി. ഇറക്കുമതിചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്. 2023 നവംബർമുതൽ 2025 വരെയാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എ.ഇ.എൽ.) ഇറാനിയൻ എൽ.പി.ജി. ഇറക്കുമതിചെയ്തത്. ദുബായ് ആസ്ഥാനമായുള്ള വ്യാപാരസ്ഥാപനംവഴിയായിരുന്നു ഇറക്കുമതി.
ഒമാൻ, ഇറാഖ് എന്നിവിടങ്ങളിൽനിന്നുള്ള എൽ.പി.ജി.യാണെന്നാണ് സ്ഥാപനം ധരിച്ചിപ്പിച്ചിരുന്നത്. എന്നാൽ, പിന്നീട് ഇക്കാര്യം മനസ്സിലായ എ.ഇ.എൽ.തന്നെയാണ് ഇക്കാര്യം ഒ.എഫ്.എ.സിയെ അറിയിച്ചത്. എല്ലാ എൽ.പി.ജി. ഇറക്കുമതിയും റദ്ദാക്കുകയും ചെയ്തു. ഇത്തരത്തിൽ സ്വയം റിപ്പോർട്ടുചെയ്യുകയും നടപടിയെടുക്കുകയും ചെയ്തതിനാലാണ് കേസ് ഒത്തുതീർപ്പാക്കാൻ അനുവദിച്ചതെന്ന് ഒ.എഫ്.എ.സി. പറഞ്ഞു. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഏതാനും ദിവസത്തിനകം യു.എസ്. അധികൃതർ തീർപ്പാക്കുന്ന രണ്ടാമത്തെ കേസാണിത്.






