തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന നിലപാട് ആവർത്തിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും ഏതെല്ലാം സ്കൂളുകളിൽ പദ്ധതി നടപ്പാക്കണമെന്ന് യുഡിഎഫ് തീരുമാനിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഡിഎഫ് യോഗത്തിൽ വിഷയത്തിൽ ധാരണയായിട്ടുണ്ടെന്നും, പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനല്ല എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്നും അടൂർ പ്രകാശ് പറഞ്ഞു. കേന്ദ്ര സർക്കാരിൽ നിന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട അർഹമായ ഫണ്ട് സ്വീകരിക്കുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും, പിഎം ശ്രീ ഫണ്ട് തടഞ്ഞുവെച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വിവരങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിഎം ശ്രീ പദ്ധതിയുടെ കരാറിൽ നിന്ന് പിന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യമാണെന്ന വിലയിരുത്തലിൽ മന്ത്രിസഭാ ഉപസമിതിയും എത്തിയിരുന്നു. എൻ. ഷംസുദ്ദീൻ, എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവർ ഉൾപ്പെട്ട ഉപസമിതി വകുപ്പുതല രേഖകൾ പരിശോധിച്ച ശേഷമാണ് ഈ നിലപാട് സ്വീകരിച്ചതെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ധാരണാപത്രത്തിൽ ഒപ്പുവെച്ചെങ്കിലും സ്കൂളുകൾ തിരഞ്ഞെടുക്കുന്ന നടപടികളിൽ കേരളം പങ്കെടുത്തിട്ടില്ലെന്നും, സംസ്ഥാന സർക്കാർ സ്കൂളുകളൊന്നും പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 47 സ്കൂളുകളും കേന്ദ്ര സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളാണെന്നും, സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് ഇതുവരെ പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അറിയിച്ചു.




