കോഴിക്കോട്: കടത്തനാട് ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരായ നിക്ഷേപ തട്ടിപ്പ് പരാതികളിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. നിക്ഷേപത്തുക രണ്ടുവർഷമായി തിരിച്ചുകിട്ടുന്നില്ലെന്ന ആരോപണവുമായി കൂടുതൽ പേർ രംഗത്തെത്തിയതോടെയാണ് നടപടി.
മണിയൂർ എളമ്പിലാട്ട് സ്വദേശികളായ അഞ്ച് നിക്ഷേപകരാണ് പൊലീസിൽ പരാതി നൽകിയത്. ഇവരിൽ മൂന്നുപേർ ഹൃദ്രോഗികളാണെന്ന് പരാതിയിൽ പറയുന്നു. 85 ലക്ഷം രൂപ സൊസൈറ്റിയിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും, പലതവണ ആവശ്യപ്പെട്ടിട്ടും തുക മടക്കി നൽകാത്തതായും നിക്ഷേപകർ ആരോപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, വടകരയിൽ നിക്ഷേപത്തുക തിരിച്ചുകിട്ടാത്തതിൽ മനോവിഷമം അനുഭവിച്ചിരുന്ന നിക്ഷേപകൻ ഇബ്രാഹിംകുട്ടി ഹാജി (71) ആത്മഹത്യ ചെയ്ത സംഭവത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. മരണത്തിന് മുമ്പ് ഇബ്രാഹിംകുട്ടി അയച്ച ശബ്ദസന്ദേശത്തിൽ സൊസൈറ്റി മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ സുധീർ കുമാറിനെയും നിലവിലെ പ്രസിഡന്റായ ബഷീർ അഹമ്മദിനെയും ഉത്തരവാദികളായി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. സംഭവത്തിന് പിന്നാലെ സുധീർ കുമാർ ഒളിവിലാണെന്നാണ് വിവരം.
അതേസമയം, സൊസൈറ്റിയുടെ സാമ്പത്തിക ഇടപാടുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കും. നിക്ഷേപത്തുക മടക്കി നൽകുന്നതിൽ വീഴ്ച സംഭവിച്ചതായി സൊസൈറ്റി പ്രസിഡന്റ് ബഷീർ അഹമ്മദ് സമ്മതിച്ചു. ഇബ്രാഹിംകുട്ടി പലതവണ പണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും പലിശ മാത്രം നൽകാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി നിലവിൽ 1.69 കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിലാണെന്നും, അതിനാലാണ് നിക്ഷേപകർക്ക് പണം തിരിച്ചുനൽകാൻ സാധിക്കാത്തതെന്നും ബഷീർ അഹമ്മദ് വിശദീകരിച്ചു. ഒന്നോ രണ്ടോ മാസത്തിനകം പണം നൽകാമെന്ന് ഇബ്രാഹിംകുട്ടിയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെയ് 29-നാണ് വടകരയിൽ ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിലെത്തി ഇബ്രാഹിംകുട്ടി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിംകുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.





