ന്യൂഡൽഹി: 2020ലെ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി.) ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട കേസിൽ മുൻ ആം ആദ്മി പാർട്ടി കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. അഡീഷണൽ സെഷൻസ് ജഡ്ജി പ്രവീൺ സിങ്ങാണ് വിധി പ്രസ്താവിച്ചത്.
അങ്കിത് ശർമ്മയെ “രക്തദാഹികളായ കൊലയാളി സംഘം” അതിക്രൂരമായി കൊലപ്പെടുത്തിയതാണെന്ന് കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം അത്യന്തം ക്രൂരമായിരുന്നുവെന്നും കോടതി വാക്കാൽ വ്യക്തമാക്കി.
താഹിർ ഹുസൈനുൾപ്പെടെയുള്ള പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, പ്രതികൾക്ക് തിരുത്തപ്പെടാനുള്ള സാധ്യത ഇല്ലെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. വധശിക്ഷ അവസാനത്തെ മാർഗമാണെന്നും അതിനാൽ ജീവപര്യന്തം ശിക്ഷയാണ് വിധിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയാണ് പ്രതികളുടെ സാന്നിധ്യത്തിൽ വിധി പ്രസ്താവിച്ചത്. ക്രൈം ബ്രാഞ്ച് ജോയിന്റ് കമ്മിഷണർ, ഡി.സി.പി. ഉൾപ്പെടെയുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും കോടതിയിൽ ഹാജരായിരുന്നു.
പ്രതികൾ അങ്കിത് ശർമ്മയോട് യാതൊരു ദയയും കാണിച്ചില്ലെന്നും അതിനാൽ അവരോട് കോടതിയും ദയ കാണിക്കരുതെന്നും പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ മധുകർ പാണ്ഡെ വാദിച്ചു. അങ്കിത് ശർമ്മയെ ആക്രമിച്ച ശേഷം ആശുപത്രിയിലെത്തിക്കാൻ പോലും ആരും ശ്രമിച്ചില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
ഹിന്ദുക്കൾക്കെതിരെ കലാപം, തീവെപ്പ്, കൊള്ള എന്നിവ ലക്ഷ്യമിട്ട് ആയുധധാരികളായ സംഘത്തിന്റെ ഭാഗമായിരുന്നു താഹിർ ഹുസൈനെന്നും അങ്കിത് ശർമ്മയുടെ കൊലപാതകത്തിൽ പ്രതികൾക്ക് നേരിട്ട് പങ്കുണ്ടെന്നും കോടതി നിരീക്ഷിച്ചു.


