എറണാകുളം: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദൻ അനോഷ് ആശുപത്രി വിട്ടു. കുഞ്ഞനിയനുമായി കളിച്ചുവളർന്ന വീട്ടിൽ തനിയെയാണ് അനോഷ് മടങ്ങിപോകുന്നത്. 18ന് രാത്രി സഹോദരൻ ആൽജോയ്‌ക്കൊപ്പം വീടിന്റെ ഹാളിൽ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് അനോഷിന് പാമ്പുകടിയേറ്റത്. അനോഷിന്റെ കൈവെള്ളയിലാണ് പാമ്പുകടിയേറ്റത്. തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അനോഷ്. അനോഷ് പൂർണ്ണ ആരോഗ്യവാനാണ് ന്യൂറോ സംബന്ധമായും പ്രശ്നങ്ങളും ശ്വാസ തടസ്സങ്ങളും പൂർണ്ണമായി ഭേദമായി എന്നും അനോഷിനെ ചികിൽസിച്ച ഡോക്ടർ വ്യക്തമാക്കി. ശംഖുവരയൻ പാമ്പാണ് അനോഷിനെയും സഹോദരൻ അൽജോയെയും കടിച്ചത്. ആൽജോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാരും നേഴ്സുമാരുമുൾപ്പെടെ നിരവധി പേരാണ് അനോഷിന് പൂക്കൾ നൽകി വീട്ടിലേക്ക് യാത്രയാക്കിയത്. തനിക്കുവേണ്ടി പ്രാർഥിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി അനോഷ് പറഞ്ഞു.




