കൊച്ചി: അന്‍സിബക്കെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി അമ്മ താരസംഘടന. സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പരസ്യ പ്രതികരണങ്ങൾ നടത്തിയതിനെ തുടർന്ന് അൻസിബ അടക്കം ചില അംഗങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിൽ മറ്റ് അംഗങ്ങൾ വിശദീകരണം നൽകിയപ്പോൾ അൻസിബ മറുപടി സമർപ്പിച്ചില്ലെന്നാണ് വിവരം.
നോട്ടീസിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ ജനറൽ ബോഡി യോഗത്തിന് മുമ്പായി നടപടിയിലേക്ക് കടക്കാനാണ് സംഘടനയുടെ നീക്കം. ഈ മാസം 29ന് യോഗം ചേരാനിരിക്കെയാണ് വിഷയത്തിൽ തീരുമാനം ഉണ്ടാകാൻ സാധ്യത.
അതേസമയം, നടൻ ടിനി ടോംക്കെതിരെ പരാതി ഉന്നയിച്ച് അൻസിബ കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും തെറ്റായ രീതിയിൽ ചിത്രീകരിച്ചുവെന്നും ആരോപിച്ച് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകാനാണ് നീക്കം. പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടായില്ലെന്ന ആരോപണവും അവർ ഉയർത്തുന്നു.
അൻസിബയും നടി ലക്ഷ്മി പ്രിയയും തമ്മിലുള്ള തർക്കം ഉൾപ്പെടെ സംഘടനയിലെ ആഭ്യന്തര പ്രശ്നങ്ങളുടെ തുടർച്ചയായാണ് പൊലീസ് ഈ വിഷയത്തെ കാണുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. വനിതാ എസ്‌ഐക്ക് വീഴ്ചയില്ലെന്നും പൊലീസ് വ്യക്തമാക്കിയതായി സൂചനയുണ്ട്.
മറുവശത്ത്, ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ ആക്രമണങ്ങൾ നടക്കുന്നതായും സംഘടനയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നതായും അദ്ദേഹം പ്രതികരിച്ചു.






