കോട്ടയം: ഈ പുതുവർഷത്തിൽ റെയിൽവേ പുറത്തിറക്കിയ ട്രെയിൻ നിയന്ത്രണങ്ങളുടെ ഭാഗമായി ആലപ്പുഴ വഴി സർവീസ് നടത്തിക്കൊണ്ടിരുന്ന അന്ത്യോദയ എക്സ്പ്രസ് ഈ മാസം 8, 10, 15, 17, 24 തീയതികളിൽ കോട്ടയം വഴി സർവീസ് നടത്തും.
പലപ്പോഴും വരാന്ത്യങ്ങളിൽ മലബാർ മേഖലയിലേക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റിസർവേഷൻ ലഭിക്കാതെ മലബാർ മംഗലാപുരം എക്സ്പ്രസുകളുടെ ജനറൽ കോച്ചിലെ ശുചിമുറി ഇടനാഴിയിൽ പോലും തിങ്ങി നിറഞ്ഞാണ് യാത്രക്കാർ ഈ ദിവസങ്ങളിൽ വിവിധ സ്ഥലത്തെത്തുന്നത്. ഈ തിരക്കിന് അന്ത്യോദയ വലിയ രീതിയിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഈ ട്രെയിൻ പ്രതിവരാം മൂന്നു ദിവസമാക്കണമെന്നും, പ്രതിദിനമാക്കണമെന്നും ആവശ്യങ്ങളുണ്ട്. ആലപ്പുഴ സെക്‌ഷനിൽ കോറിഡോർ ബ്ലോക്ക് മെയിന്റനൻസ് നിശ്ചയിച്ചിരിക്കുന്ന സമയത്തിലൂടെ അന്ത്യോദയ കടന്നു പോകുന്നതിനാൽ സർവീസ് വർധിപ്പിക്കുന്നതിനു തടസ്സമായി ഡിവിഷൻ ചൂണ്ടിക്കാട്ടുന്നു. വ്യാഴം, ശനി ദിവസങ്ങളിൽ തിരുവനന്തപുരം നോർത്തിൽ നിന്ന് രാത്രി 9.25 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.15 ന് മംഗലാപുരം ജംക്‌ഷനിലെത്തുന്ന വിധമാണ് അന്ത്യോദയയുടെ സമയം ക്രമീകരിച്ചിരിക്കുന്നത്.
ഇതിൽ പൂർണമായും ജനറൽ കോച്ചുകൾ ഉപയോഗിച്ച് സർവീസ് നടത്തുന്ന അന്ത്യോദയ, രാത്രികാല യാത്രികർക്ക് വലിയ ആശ്വാസമാണ്. വഴിതിരിച്ചു വിടുമ്പോൾ കായംകുളത്തിന് ശേഷം കോട്ടയത്തും എറണാകുളം ടൗണിലും മാത്രമാണ് ഇപ്പോൾ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാൽ ആലപ്പുഴയോട് ചേർന്ന് കിടക്കുന്ന ചങ്ങനാശേരി, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് സ്ഥലം എംപി ആവശ്യപ്പെട്ടു.




