തിരുവനന്തപുരം: ലഹരിക്കേസിലെ വിദേശ പ്രതിയെ രക്ഷപ്പെടുത്താൻ കോടതിയിലെ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻ്റണി രാജുവിന് നെടുമങ്ങാട് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തടവും പിഴയും വിധിച്ചു. ഗൂഢാലോചനക്ക് ആറുമാസം തടവും, തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, കള്ളതെളിവ് ഉണ്ടാക്കിയതിന് മൂന്ന് വർഷം തടവുമാണ് ശിക്ഷ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
കൂട്ടുപ്രതിയായ മുൻ തൊണ്ടി ക്ലർക്ക് ജോസിന് സർക്കാർ ഉദ്യോഗസ്ഥനെന്ന നിലയിൽ വഞ്ചന നടത്തിയതിന് ഒരു വർഷം അധിക തടവ് കോടതി വിധിച്ചു. എന്നാൽ കേസിലെ രണ്ട് പ്രതികൾക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. നീതിന്യായ രംഗത്ത് അപൂർവമായ സംഭവമായാണ് ഈ കേസിനെ വിലയിരുത്തുന്നത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ ഒരു ജനപ്രതിനിധിയും മുൻ കോടതി ജീവനക്കാരനും ചേർന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി കോടതി കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയാണ് ആൻ്റണി രാജു.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരനായ സാൽവദോർ പിടിയിലായിരുന്നു. ഈ കേസിൽ കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടന്നതിനെ തുടർന്നാണ് ഹൈക്കോടതി നാലു വർഷത്തിന് ശേഷം പ്രതിയെ വെറുതെ വിട്ടത്.
തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ, തൊണ്ടി ക്ലർക്കിന്റെ സഹായത്തോടെ ആൻ്റണി രാജു കോടതിയിൽ നിന്ന് അടിവസ്ത്രം പുറത്തെടുത്ത് വെട്ടി ചെറുതാക്കി വീണ്ടും കോടതിയിൽ സൂക്ഷിച്ചുവെന്നാണ് കേസ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ അടിവസ്ത്രം തന്റേതല്ലെന്ന പ്രതിഭാഗ വാദം ഹൈക്കോടതി അംഗീകരിച്ചത്.
ഈ കേസിൽ തെളിവ് നശിപ്പിക്കൽ, കള്ളതെളിവ് ഉണ്ടാക്കൽ, ഗൂഢാലോചന, വ്യാജരേഖ നിർമാണം എന്നീ കുറ്റങ്ങൾ തെളിഞ്ഞതിനെ തുടർന്നാണ് ആൻ്റണി രാജുവിനും ജോസിനുമെതിരെ കോടതി ശിക്ഷ വിധിച്ചത്. സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനയ്ക്കാണ് ജോസിന് പ്രത്യേകമായി ഒരു വർഷം തടവ് വിധിച്ചത്.
സർക്കാർ ഉദ്യോഗസ്ഥൻ നടത്തിയ വഞ്ചനയ്ക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന സാഹചര്യത്തിൽ, ശിക്ഷാവിധി സിജെഎം കോടതിയിൽ പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയാണ് മജിസ്ട്രേറ്റ് കോടതി അന്തിമ ശിക്ഷ പ്രഖ്യാപിച്ചത്.




