ചെന്നൈ: ബാറിൽ ഉണ്ടായ തർക്കത്തെ തുടർന്ന് സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിയെ കാർ ഇടിച്ചുകൊന്ന മൂന്ന് യുവാക്കൾ അറസ്റ്റിൽ. വില്ലുപുരത്ത് താമസിക്കുന്ന ശ്രീലങ്കൻ അഭയാർഥിയായ യാൻസി (18) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന 17-കാരിക്ക് ഗുരുതര പരിക്കേറ്റു.
കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ ബാറിൽ യാൻസിയും സുഹൃത്തുക്കളും നൃത്തം ചെയ്യുന്നതിനിടെ മറ്റൊരു സംഘവുമായി വാക്കേറ്റമുണ്ടായി. പിന്നീട് തർക്കം രൂക്ഷമായതോടെ ബൗൺസർമാർ ഇടപെട്ട് പ്രശ്നം അവസാനിപ്പിച്ചു. എന്നാൽ ബാറിന് പുറത്തും ഇരുസംഘങ്ങളും തമ്മിൽ വാക്കുതർക്കം തുടരുകയായിരുന്നു.
സംഭവത്തിന് ശേഷം യാൻസിയും സുഹൃത്തുക്കളും സ്‌കൂട്ടറിൽ മടങ്ങുമ്പോൾ എതിർസംഘം കാറിൽ യാത്ര ചെയ്യുകയായിരുന്നു. വഴിമധ്യേ യുവാക്കളുടെ കാർ കണ്ട യാൻസിയുടെ സംഘത്തിലുള്ളവർ കാറിന് നേരെ കല്ലെറിഞ്ഞതായി പോലീസ് പറയുന്നു. ഇതോടെ പ്രകോപിതരായ യുവാക്കൾ കാർ ഉപയോഗിച്ച് സ്‌കൂട്ടറിനെ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൽ യാൻസി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന 17-കാരിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബാലമുരുകൻ (21), ജോഷ്വാ (19), കിഷോർകുമാർ (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. അതേസമയം, 18 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് തർക്കം നടന്ന സ്വകാര്യ ബാർ അധികൃതർ പൂട്ടിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെയും പോലീസ് നിയോഗിച്ചിട്ടുണ്ട്.






