പാലക്കാട്: പട്ടാമ്പി പെരുമുടിയൂരിൽ ഗൃഹനാഥനെ പൂട്ടിയിട്ട് കവർച്ചാ ശ്രമം. വീടിൻറെ ചുമർ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവത്തിൽ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു.
പട്ടാമ്പി പെരുമുടിയൂർ പുതിയ ഗേറ്റിന് സമീപത്താണ് ഗൃഹനാഥനെ പൂട്ടിയിട്ട് വീട്ടിൽ മോഷണശ്രമം നടന്നത്. സിത്താര ഓഡിറ്റോറിയത്തിന് എതിർവശത്ത് റെയിലിന് സമീപം താമസിക്കുന്ന കൊടക്കാഞ്ചേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്.
അർദ്ധരാത്രി ഒരു മണിയോടുകൂടിയാണ് വീട്ടുകാർ മോഷണം അറിയുന്നത്. അബൂബക്കർ രാത്രി പുറത്തിറങ്ങാൻ നോക്കുമ്പോൾ വാതിൽ പുറത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് ഫോണിൽ ഹാളിൽ കിടന്നുറങ്ങുകയായിരുന്ന ഭാര്യയെയും മുറിയിൽ ഉറങ്ങുന്ന മകളെയും വിളിച്ചു.
വീട്ടുകാർ വന്ന് വാതിൽ തുറന്നു നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. വീടിൻറെ അടുക്കള ഭാഗത്തെ ചുമരും കട്ടിളയും തകർത്താണ് മോഷ്ടാവ് അകത്തു കയറിയത്. വീടിനുള്ളിലെ അലമാര തുറന്ന നിലയിൽ ആയിരുന്നു. വിലപിടിപ്പുള്ളതൊന്നും നഷ്ടമായിട്ടില്ല എന്നാണ് വീട്ടുകാർ പറയുന്നത്.
വിവരമറിനെ തുടർന്ന് പട്ടാമ്പിയിൽ നിന്നും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവം സമയം അബൂബക്കറും ഭാര്യയും മക്കളും പേരക്കുട്ടികളും അടക്കം 9 പേരുണ്ടായിരുന്നു. മുൻപ് രണ്ട് തവണ വീട്ടിൽ മോഷണം നടന്നിട്ടുള്ളതായും സ്വർണം നഷ്ടപ്പെട്ടതായി വീട്ടുകാർ പറഞ്ഞു. ട്രെയിനിന് തൊട്ടടുത്ത വീട് ആയതിനാലും ട്രെയിൻ കടന്നു പോകുമ്പോൾ വലിയ ശബ്ദവും കുലുക്കവും അനുഭവപ്പെടുന്നതിനാലും മോഷ്ടാവ് അകത്തു കയറിയത് ശ്രദ്ധയിൽ പെട്ടില്ല എന്നാണ് പ്രാഥമിക നിഗമനം.






