ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ പ്രതിഷേധവുമായി കേന്ദ്ര മന്ത്രിമാർ രംഗത്തെത്തി. കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജുവും നിർമല സീതാരാമനും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് ഔദ്യോഗികമായി പരാതി നൽകി.
ഖർഗെ മാപ്പ് പറയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രിമാർ ആവശ്യപ്പെട്ടു. ഇത്തരം പ്രസ്താവനകൾ രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുന്നതാണെന്നും അവർ ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെന്നൈയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഖർഗെ മോദിയെ “തീവ്രവാദി” എന്ന് വിളിച്ചത്. ഇത് വലിയ വിവാദമായതോടെ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് പിന്നാലെ അദ്ദേഹം വിശദീകരണം നൽകി.
താൻ മോദിയെ നേരിട്ട് തീവ്രവാദി എന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്ന രീതിയെയാണ് വിമർശിച്ചതെന്നും ഖർഗെ പിന്നീട് വ്യക്തമാക്കി.




