കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി മുന്നേറ്റം തുടരുന്നു. വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ ബിജെപി 184 സീറ്റുകളിലും ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് 93 സീറ്റുകളിലും ലീഡ് നിലയിലാണ്. സിപിഎം 1 സീറ്റിലും മറ്റ് പാർട്ടികൾ 4 സീറ്റുകളിലും മുന്നിലാണ്.
അതേസമയം, മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി രംഗത്തെത്തി. ടിഎംസി ജയിക്കുന്ന മണ്ഡലങ്ങളിൽ വോട്ടെണ്ണൽ സാവധാനത്തിലാക്കുന്നുവെന്നാണ് ആരോപണം. 70 മണ്ഡലങ്ങളിൽ ഇനിയും കണക്കെടുപ്പ് ആരംഭിച്ചിട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.
293 സീറ്റുകളുള്ള ബംഗാൾ നിയമസഭയിൽ ഭൂരിപക്ഷത്തിന് 147 സീറ്റുകൾ ആവശ്യമാണ്. ഇത്തവണ ബിജെപിയും തൃണമൂലും തമ്മിൽ ശക്തമായ പോരാട്ടമാണ് നടന്നത്. കേവല ഭൂരിപക്ഷം കടന്ന് ലീഡ് നിലയിൽ മുന്നേറുന്നതോടെ ബിജെപി പ്രവർത്തകർ ആഘോഷങ്ങൾ ആരംഭിച്ചു. അതേസമയം, തൃണമൂൽ കോൺഗ്രസിന് ഇതുവരെ 100 സീറ്റുകൾ കടക്കാൻ കഴിഞ്ഞിട്ടില്ല. എക്‌സിറ്റ് പോൾ ഫലങ്ങളും ബിജെപിക്ക് മുൻതൂക്കം പ്രവചിച്ചിരുന്നു






