വേനൽ കനത്തതോടെ സംസ്ഥാനത്ത് ചിക്കൻപോക്സ് ആശങ്കകളും ഉയരുന്നു. വേരിസെല്ല സോസ്റ്റർ വൈറസ് ആണ് ചിക്കൻ പോക്സ് പടർത്തുന്നത്. ചുമയ്ക്കുന്നതിലൂടെയും തുമ്മുന്നതിലൂടെയും വായു മാർഗം വൈറസ് വളരെ വേഗം അടുത്ത ആളിലേക്ക് പകരുന്നു. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പരീക്ഷാക്കാലം ആയതിനാൽ കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. വായുവിലൂടെ പകരും എന്നതിനാൽ രോഗബാധിതരുമായി സമ്പർക്കം തീർത്തും ഒഴിവാക്കണം.
മുഖം, ഉദരഭാഗം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ തടിപ്പുകൾ കാണപ്പെടുകയും തുടർന്ന് വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ രൂപപ്പെടും. നാലു മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഇവ പൊട്ടുകയോ പൊറ്റയാവുകയോ ചെയ്യാം. രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം. ധാരാളം വെള്ളവും പഴങ്ങളും കഴിക്കണം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് ലായനി ഒഴിച്ച് വൃത്തിയാക്കണം. കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണി കൊണ്ട് ഒപ്പിയെടുക്കണം.




