മലപ്പുറം: കൂട്ടായി ലോക് കം ബ്രിഡ്ജ് നിർമ്മാണത്തിൻ്റെ പേരിൽ റഗുലേറ്റർ കം ബ്രിഡ്ജിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിക്കുന്നതിൽ പ്രതിഷേധം ശക്തമാക്കി യു ഡി എഫ്. പ്രവൃത്തി തുടങ്ങുന്നതിന് മുമ്പും, ശേഷവും സർവ്വകക്ഷി യോഗത്തിൽ ഉദ്യോഗസ്ഥർ പകരം സംവിധനം ഒരുക്കുമെന്ന് നൽകിയ ഉറപ്പ് പാലിക്കാതെ കാൽനടയാത്രക്കാർക്ക് പോലും പ്രയാസം ഉണ്ടാക്കുന്ന തരത്തിൽ പരിപൂർണ്ണമായും അടച്ചിടുന്ന നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് .
പകരം സംവിധാനമൊരുക്കാൻ നൽകിയ എസ്റ്റിമേറ്റ് പോലും സർക്കാർ ഇത് വരെ അംഗീകരിച്ചിട്ടില്ല.ഈ നടപടിയാണ് ശക്തമായ പ്രതിഷേധത്തിന് കാരണമായത്.നിലവിലെ പാലം തകർന്നിട്ടും , പുനരുദ്ധാരണത്തിന് ഫണ്ട് പോലും അനുവദിച്ചിട്ടില്ല. ഇക്കാര്യങ്ങളിൽ എം എൽ എ യുടെ നിലപാട് നിരുത്തരവാദവും, അപലപനീയവുമാണ് . ബധൽ സംവിധാനമൊരുക്കുകയും, നിലവിലെ പാലത്തിൻ്റെ പുനരുദ്ധാരണം അടിയന്തിരമായി നടത്തുകയും ചെയ്യണമെന്ന് യു ഡി എഫ് ആവശ്യപ്പെടുന്നു.
തൊട്ടടുത്ത് തന്നെയുള്ള വാടിക്കൽ തൂക്ക് പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങൾ കഴിഞ്ഞു. അതിലെയുള്ള യാത്രയും നിരോധിച്ചിട്ടുണ്ട് . വിവിധ ഓഫീസുകൾ, ഹോസ്പിറ്റലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ കേന്ദ്രങ്ങൾ എല്ലാം ആശ്രയിക്കുന്ന ഇരുകരകളിലേയും ജനങ്ങൾക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നതാണ് ഈ നടപടി . ഇതിൽ പ്രതിഷേധിച്ചു കൊണ്ട് ചൊവ്വാഴ്ച മംഗലം അങ്ങാടിയിൽ ജനപ്രതിനിധികളുടേയും, നേതാക്കളുടേയും നേതൃത്വത്തിൽ പ്രതിഷേധ സംഗമവും, ബുധനാഴ്ച ഹർത്താലും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.




