കൊല്ലം: കൊല്ലം തെന്മലയിലെ ഒരു അഭയകേന്ദ്രത്തിൽ അന്തേവാസികൾക്കെതിരെ ഗുരുതര പീഡനവും ദുരുപയോഗവും നടന്നതായി ആരോപണം. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ബ്രഹ്മദാസ് മദ്യപിച്ച് പതിവായി മർദിച്ചിരുന്നുവെന്നും ചികിത്സയും അടിസ്ഥാന സൗകര്യങ്ങളും നിഷേധിച്ചിരുന്നുവെന്നുമാണ് അന്തേവാസികളുടെ വെളിപ്പെടുത്തൽ.
ബന്ധുക്കളിൽ നിന്ന് പണം വാങ്ങിയിരുന്നെങ്കിലും അന്തേവാസികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്നും ചിലർ ആരോപിക്കുന്നു. ലൈംഗികാതിക്രമശ്രമങ്ങളും ഉണ്ടായിരുന്നുവെന്ന് അന്തേവാസികളും കെയർടേക്കറും മൊഴി നൽകിയിട്ടുണ്ട്.
അഭയകേന്ദ്രത്തിലെ താമസസാഹചര്യങ്ങളും അതീവ ദയനീയമാണെന്നാണ് കണ്ടെത്തൽ. രോഗികളടക്കം ഒൻപത് വയോധികർ ഒരു ചെറിയ മുറിയിലായിരുന്നു താമസം. മുറികളിൽ ദുർഗന്ധവും വൃത്തിഹീനതയും നിറഞ്ഞ സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. പുറത്തുനിന്നുള്ളവർ പ്രവേശിക്കാതിരിക്കാൻ പട്ടികളെ തുറന്നുവിടുന്നത് പതിവായിരുന്നുവെന്നും ആരോപണമുണ്ട്.
വയോജന കമ്മീഷൻ ഇന്ന് അഭയകേന്ദ്രം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുമെന്നാണ് വിവരം.
അടുത്തിടെ വയോജന കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട രണ്ട് സ്ത്രീകളാണ് പീഡന പരാതിയുമായി രംഗത്തെത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളിമല കേന്ദ്രീകരിച്ച് ‘പുനർജനി’ എന്ന അഭയകേന്ദ്രം നടത്തുന്ന അഞ്ചൽ സ്വദേശി പത്മദാസനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അന്തേവാസികളായ വയോധികർ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നുവെന്നും വിസമ്മതിച്ചാൽ ക്രൂരമായി മർദിച്ചിരുന്നുവെന്നും ആരോപിച്ചു. ലൈംഗിക പീഡനത്തിനും ഇരയായതായി ചിലർ വെളിപ്പെടുത്തി.
പോലീസ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ പ്രവർത്തനം ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചാണെന്ന് കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. 2018-ൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ നിലവിൽ 13 അന്തേവാസികളാണുള്ളത്. സന്ദർശകരെയും അയൽവാസികളെയും കേന്ദ്രത്തിനുള്ളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചു.






