അമരാവതി: തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത കോൺഗ്രസിനെയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെയും വിമർശിച്ച് രംഗത്തെത്തി. കേരളത്തിലെ ജനങ്ങൾ കോൺഗ്രസിനെയും രേവന്ത് റെഡ്ഡിയെയും വിശ്വസിക്കരുതെന്ന് അവർ പറഞ്ഞു. തെലങ്കാനയിൽ കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് കവിത ആരോപിച്ചു.
ആറ് വാഗ്ദാനങ്ങൾ നൽകിയെങ്കിലും അതിൽ പകുതിപോലും നടപ്പിലാക്കിയിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ നൽകുമെന്ന് പറഞ്ഞെങ്കിലും നൽകിയിട്ടില്ലെന്നും, യുവാക്കൾക്ക് ജോലി നൽകുമെന്നും കർഷകർക്ക് ബോണസ് നൽകുമെന്നും പറഞ്ഞ വാഗ്ദാനങ്ങളും പാലിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
പെൻഷൻ വർധിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പായില്ലെന്നും, കോൺഗ്രസിന്റെ ചരിത്രം അഴിമതിയും വഞ്ചനയും നിറഞ്ഞതാണെന്നും കവിത ആരോപിച്ചു. തെലങ്കാനയെ കോൺഗ്രസ് ഒരു എടിഎം പോലെ ഉപയോഗിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നല്ല രീതിയിൽ ഭരണം നടത്തുകയാണെന്നും, ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് കെ കവിത പ്രതികരിച്ചത്.




