പാലക്കാട്: സംസ്ഥാനത്തെ കേരകർഷകർക്ക് വലിയ തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില താങ്ങുവിലയേക്കാൾ താഴേക്ക്. ചൊവ്വാഴ്ച വിപണിയിൽ കൊപ്രയുടെ വില കിലോഗ്രാമിന് 105 മുതൽ 120 രൂപ വരെയായി കുറഞ്ഞു. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴെയാണ് ഇപ്പോഴത്തെ വിപണിവില. മുൻപ് കിലോയ്ക്ക് 294 രൂപ വരെ എത്തിയിരുന്ന കൊപ്രവിലയാണ് ഇപ്പോൾ കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഇതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്.
തമിഴ്നാട്ടിലും ഉത്പാദനം വർധിച്ചതാണ് വില ഇടിയാൻ പ്രധാന കാരണമെന്ന് പറയുന്നു. നാഫെഡും കേരഫെഡും ഉൾപ്പെടെയുള്ള ഏജൻസികൾ കൊപ്ര സംഭരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതും പ്രതിസന്ധി രൂക്ഷമാക്കുന്നു. രാസവളവിലയും ഉത്പാദനച്ചെലവും കൂടിയതിനാൽ താങ്ങുവില 130 രൂപയായി ഉയർത്തി നാഫെഡ് വഴി സംഭരണം പുനരാരംഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം. രണ്ടുവർഷം മുൻപാണ് നിലവിലെ താങ്ങുവില നിശ്ചയിച്ചത്.
മഴക്കാലം ആരംഭിച്ചതോടെ കൊപ്ര ഉണക്കി സൂക്ഷിക്കുന്നതും കർഷകർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. പച്ചത്തേങ്ങ കിലോയ്ക്ക് 40 രൂപ വരെ ലഭിക്കുന്നുണ്ടെങ്കിലും, ഇത് മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാവില്ലെന്നാണ് കർഷകരുടെ അഭിപ്രായം.
ഇതിനിടെ, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ഉൾപ്പെടെ വിറ്റഴിക്കാനാകാതെ തേങ്ങ കെട്ടിക്കിടക്കുന്ന അവസ്ഥയും റിപ്പോർട്ട് ചെയ്യുന്നു. വില ഇടിവ് തുടരുകയാണെങ്കിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയിലാണ് കർഷകർ.






