തൃശ്ശൂർ: പെരുമ്പിലാവ്–പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കുന്നംകുളം പോലീസ്, ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) എന്നിവർ ചേർന്ന് ബുധനാഴ്ച പുലർച്ചെ അഞ്ചോടെ നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കുന്നംകുളം ചൊവ്വന്നൂർ മാന്തോപ്പ് സ്വദേശി സനൽ (24), മലപ്പുറം നന്നമുക്ക് പള്ളിക്കര സ്വദേശി മുബാഷിർ (25) എന്നിവരാണ് പിടിയിലായത്.
ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പോലീസ് തടഞ്ഞത്. എന്നാൽ പോലീസ് നിർത്താൻ ആവശ്യപ്പെട്ടിട്ടും വാഹനം നിർത്താതെ അമിതവേഗത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
പിന്നാലെ പോലീസ് പിന്തുടർന്നപ്പോൾ, രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ ഡാൻസാഫ് എസ്.ഐ രാകേഷിന്റെ വാഹനത്തിൽ കാർ ഇടിപ്പിച്ചു. തുടർന്ന് നടത്തിയ സാഹസിക ഇടപെടലിലൂടെ പോലീസ് ഇരുവരെയും കീഴ്‌പ്പെടുത്തി പിടികൂടുകയായിരുന്നു.
പിടിയിലായ സനൽ കുന്നംകുളം സ്റ്റേഷനിലെ ‘ആന്റി സോഷ്യൽ’ ലിസ്റ്റിലുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത കഞ്ചാവ് ബംഗളൂരുവിൽ നിന്നാണ് കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക മൊഴി. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണം തുടരുന്നു.






