വാഷിങ്ടൺ: മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനിടയില്ലെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ബന്ധപ്പെട്ട നിർണായക വിഷയങ്ങളാണ് ഇപ്പോൾ മുൻഗണനയെന്നും ട്രംപ് പ്രതികരിച്ചു.
മൂത്തമകൻ ഡൊണാൾഡ് ട്രംപ് ജൂനിയറുടെ വിവാഹവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനാണ് ട്രംപ് മറുപടി നൽകിയത്. “ഞാൻ പങ്കെടുക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. പക്ഷേ എനിക്ക് സമയമില്ല. എനിക്ക് ഇറാൻ എന്നൊരു വിഷയമുണ്ട്. വിവാഹത്തിൽ പങ്കെടുത്താൽ ഞാൻ കൊല്ലപ്പെടും, പങ്കെടുത്തില്ലെങ്കിലും കൊല്ലപ്പെടും. എന്തായാലും വ്യാജ വാർത്തകൾ വരും,” എന്നാണ് ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകൾ.
നിലവിലെ അന്താരാഷ്ട്ര സംഘർഷാവസ്ഥയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കുകയാണെങ്കിൽ മാധ്യമങ്ങൾ അതിനെ എങ്ങനെ അവതരിപ്പിക്കുമെന്ന് തനിക്ക് വ്യക്തമായ ധാരണയുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചു. ചിലർ മാധ്യമങ്ങളെ പരിഹസിക്കാനായുള്ള പ്രസ്താവനയെന്നാണ് വിലയിരുത്തുമ്പോൾ, ഇറാനുമായുള്ള സംഘർഷം വൈറ്റ് ഹൗസിന് സൃഷ്ടിക്കുന്ന സമ്മർദമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു.
48 കാരനായ ഡൊണാൾഡ് ട്രംപ് ജൂനിയറുടെ വിവാഹം ഈ വാരാന്ത്യത്തിലാണ് നടക്കുന്നത്.






