കൊച്ചി: സംസ്ഥാനത്ത് അവയവക്കച്ചവടവുമായി ബന്ധപ്പെട്ട് അഞ്ച് കേന്ദ്രങ്ങളിൽ ഇഡി പരിശോധന നടത്തി. കൊച്ചിയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രി ആശുപത്രിയായ ലേക്‌ഷോര്‍ ഉൾപ്പെടെ വിവിധ ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.
കൊല്ലത്തും ഇടനിലക്കാരന്റെ വീട്ടിൽ പരിശോധന നടന്നു. പുളിയത്തുമുക്ക് സ്വദേശിയായ ശ്രീജയുടെ വീട്ടിലാണ് ഇഡി പരിശോധന നടത്തിയത്. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ല എന്ന് കണ്ടതിനെ തുടർന്നാണ് ഇഡിക്ക് പരാതി പോയത്. ആ പരാതിയിന്മേലാണ് ഇപ്പോഴത്തെ റെയ്ഡ് നടന്നിരിക്കുന്നത്.
കേസിലെ പ്രധാന പ്രതിയായ നജീബുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്. കൊച്ചിയിലെ ഒരു ആശുപത്രിയിൽ നടന്ന റെയ്ഡിനിടെ നജീബിന്റെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നിന്നാണ് നജീബിനെ പൊലീസ് സംഘം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ ലൊക്കേഷൻ കേന്ദ്രീകൃത അന്വേഷണത്തിലാണ് അറസ്റ്റ് നടന്നത്. കഴിഞ്ഞ മൂന്ന് വർഷമായി നജീബിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാജരേഖകൾ ഉപയോഗിച്ച് അവയവക്കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാരെയും സാമ്പത്തികമായി പിന്നാക്കമുള്ളവരെയും ഇവർ വഞ്ചിച്ചതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അവയവദാന തട്ടിപ്പിന് പിന്നിൽ വലിയൊരു മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് നേരത്തെ തന്നെ കണ്ടെത്തൽ. ദാതാക്കൾക്ക് ചെറിയ തുക നൽകി, പിന്നീട് വലിയ തുകയ്ക്ക് അവയവങ്ങൾ മറിച്ച് വിൽക്കുന്ന രീതിയിലാണ് തട്ടിപ്പ് നടന്നത്. എംഎൽഎ, എംപി, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പേരുകളിൽ വരെ വ്യാജരേഖകൾ നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന് പുറത്തേക്കും ഈ റാക്കറ്റിന് ബന്ധമുണ്ടെന്ന സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിലധികമായി വ്യാജരേഖകൾ ഉപയോഗിച്ച് വ്യാപകമായ അവയവക്കച്ചവടം നടന്നുവെന്നാണ് നിലവിലെ കണ്ടെത്തൽ.






