തിരുവനന്തപുരം: ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി എം. ലിജു. പ്ലാന്റിലെ പ്രതിസന്ധിയെക്കുറിച്ചുള്ള വിവരം മന്ത്രിയെ അറിയിക്കുന്നതിൽ ഉണ്ടായ വീഴ്ച പരിശോധിക്കാൻ നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തി. മദ്യ ഉത്പാദനം നിലച്ച വിവരം മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നാണ് മന്ത്രിയുടെ നിലപാട്.
സംഭവവുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതല യോഗത്തിലും ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായവ്യത്യാസം ഉയർന്നു. ഉത്പാദനം നിലയ്ക്കുന്ന സാഹചര്യം മുൻകൂട്ടി കത്തിലൂടെ അറിയിച്ചിരുന്നുവെന്നാണ് ട്രാവൻകൂർ ഷുഗേഴ്സിന്റെ വിശദീകരണം. എന്നാൽ അത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് ബെവ്‌കോ സി.എം.ഡി എം.ആർ. അജിത് കുമാർ പ്രതികരിച്ചത്.
പ്രശ്നപരിഹാരത്തിനായി ആവശ്യമായ ടെൻഡർ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാനും ജവാൻ മദ്യത്തിന്റെ ഉത്പാദനം ഉടൻ പുനരാരംഭിക്കാനും മന്ത്രി നിർദേശം നൽകി.
അതേസമയം, ഉത്പാദനം നിലച്ചതിനെ തുടർന്ന് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സർക്കാരിന് ഏകദേശം 28 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ. മദ്യം നിറയ്ക്കുന്നതിനുള്ള കുപ്പികളും അടപ്പുകളും ലഭ്യമാകാതിരുന്നതും ടെൻഡർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായത്.
ആവശ്യ വസ്തുക്കളുടെ ക്ഷാമം ചൂണ്ടിക്കാട്ടി ട്രാവൻകൂർ ഷുഗേഴ്സ് ലിക്വേഴ്സ് കമ്പനി (TSCL) മാനേജർ നാല് തവണ ബെവ്‌കോ എം.ഡിക്ക് കത്ത് നൽകിയിരുന്നുവെന്നാണ് വിവരം. എന്നാൽ കത്തുകൾക്ക് മറുപടിയോ തുടർനടപടിയോ ഉണ്ടായില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. സാധാരണ ദിവസങ്ങളിൽ 6,000 മുതൽ 10,000 വരെ കേസുകൾ വിതരണം ചെയ്തിരുന്ന ജവാൻ മദ്യത്തിന്റെ ഉത്പാദനം നിലച്ചത് ബിവറേജസ് കോർപ്പറേഷനും സർക്കാരിനും വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാക്കിയിരിക്കുകയാണ്.






