കൊച്ചി: മുനമ്പം ഭൂമി വഖഫ് സ്വത്താണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന വഖഫ് ബോർഡ് കേന്ദ്ര സർക്കാരിന് കത്ത് അയച്ചു. തർക്കഭൂമിയാണെന്ന കേന്ദ്ര നിലപാട് തള്ളിക്കൊണ്ടാണ് ബോർഡിന്റെ വിശദീകരണം.
ഭൂമി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതിൽ പിഴവില്ലെന്നും മുനമ്പം ഭൂമി നേരത്തെ വഖഫ് രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നെന്നും കത്തിൽ പറയുന്നു. സംസ്ഥാന സർക്കാർ തന്നെ ഈ ഭൂമിയെ വഖഫ് സ്വത്തായി തിരിച്ചറിഞ്ഞതാണെന്നും വഖഫ് ബോർഡ് സിഇഒ സി.എ. മഞ്ജുവിന്റെ കത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ബോർഡ് യോഗത്തിലെ തീരുമാനത്തെ തുടർന്നാണ് കത്ത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് അയച്ചത്.
ഫറൂഖ് കോളേജ് ഭൂമി വഖഫായി നൽകിയതാണെന്നും പറവൂർ കോടതി ഇതിനകം അത് വഖഫ് സ്വത്തായി കണ്ടെത്തിയിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. അതിനാൽ മുനമ്പം ഭൂമിയുടെ വഖഫ് സ്വഭാവത്തിൽ തർക്കമില്ലെന്ന നിലപാടാണ് ബോർഡ് ആവർത്തിക്കുന്നത്.
അതേസമയം, കേസ് ഇപ്പോഴും കോടതിയിൽ നിലനിൽക്കുന്ന സാഹചര്യം കത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല. മുനമ്പം വിഷയത്തിൽ ഒത്തുതീർപ്പിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് വഖഫ് ബോർഡിന്റെ കത്തിൽ നിന്ന് വ്യക്തമാകുന്നത്.






