തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം രോഗവ്യാപനം കൂടുതലാണെന്നും അധികൃതർ അറിയിച്ചു. ഐസ് ഫാക്ടറികളിൽ പ്രത്യേക പരിശോധന നടത്തണമെന്ന നിർദേശവും ആരോഗ്യ വിദഗ്ധർ മുന്നോട്ടുവച്ചു. ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസാണ് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടോയെന്നതിലും സംശയം ഉയർന്നിട്ടുണ്ട്.
ശുചിത്വ പ്രവർത്തനങ്ങൾ കാര്യക്ഷമമാകാത്ത പക്ഷം ഡെങ്കി, എലിപ്പനി കേസുകളും കൂടാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകൾ കഴിഞ്ഞ വർഷത്തെ മൊത്തം കണക്കിനെ മറികടന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഷിഗെല്ല മൂലം മരണം റിപ്പോർട്ട് ചെയ്തിരുന്നില്ലെങ്കിലും, ഈ വർഷം ഇതുവരെ ആറു മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ അഞ്ചും ഈ മാസത്തിനുള്ളിലാണ് ഉണ്ടായത്. ഈ മാസം മാത്രം 91 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ആറുമാസത്തെ കേസുകളുടെ പകുതിയിലധികവും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്.
മുന്‍പ് തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി മേഖലകളിലായിരുന്നു രോഗവ്യാപനം കൂടുതലായി കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ മിക്ക ജില്ലകളിലേക്കും രോഗം വ്യാപിച്ചിരിക്കുകയാണ്. മലിനമായ ഭക്ഷണവും കുടിവെള്ളവുമാണ് പ്രധാന കാരണങ്ങളെന്ന് വിലയിരുത്തുന്നതിനാൽ പരിശോധനകൾ ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധർ ആവശ്യപ്പെടുന്നു. ജ്യൂസ് ഉൾപ്പെടെയുള്ള ശീതളപാനീയങ്ങളും സാധ്യതാ ഉറവിടങ്ങളായി ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു.
എന്താണ് ഷിഗെല്ല?
ഷിഗെല്ല ബാക്ടീരിയ മൂലമുള്ള അതിവേഗം പകരുന്ന വയറിളക്ക രോഗമാണ്. രോഗിയുടെ മലവിസർജ്യത്തിലൂടെ പുറത്തുവരുന്ന രോഗാണുക്കൾ മലിനമായ ഭക്ഷണം, വെള്ളം, ഉപരിതലങ്ങൾ, രോഗി പരിചരണം എന്നിവ വഴി മറ്റുള്ളവരിലേക്ക് പകരുന്നു. രക്തം കലർന്ന വയറിളക്കം, വയറുവേദന, പനി, ഛർദ്ദി, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കൈ ശുചിത്വം പാലിക്കൽ, ശുദ്ധജലം ഉപയോഗിക്കൽ, ഭക്ഷണം നന്നായി പാകം ചെയ്യൽ, പഴങ്ങളും പച്ചക്കറികളും കഴുകി ഉപയോഗിക്കൽ, രോഗലക്ഷണമുള്ളവർ ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കൽ തുടങ്ങിയവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.






