വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 17.5 ലക്ഷം രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി അബ്ദുൾ ഷുക്കൂർ, ഡ്രൈവർ മുനീർ എന്നിവരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന ദോസ്ത് വാഹനത്തിലായിരുന്നു പണം ഉണ്ടായിരുന്നത്.
ഞായറാഴ്ച രാത്രി 9.15-ഓടെ മുത്തങ്ങ എക്സൈസ് ഇൻസ്പെക്ടർ കെജെ സന്തോഷിൻ്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പണം കണ്ടെത്തിയത്. കർണാടകയിൽ നിന്ന് പച്ചക്കറി കയറ്റി വന്ന കെഎൽ 76 ഇ 8836 എന്ന രജിസ്റ്റർ നമ്പറിലുള്ള അശോക് ലൈലാൻഡ്-ദോസ്ത് വാഹനത്തിൽ നിന്നാണ് പണം പിടിച്ചെടുത്തത്.
തുടർ നടപടികൾക്കായി വാഹനവും പണവും കസ്റ്റഡിയിലെടുത്ത പ്രതികളെ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് സികെ, ചാൾസ്കുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ സുധീഷ് വി, ശിവൻ ഇബി. എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.






