കാസർകോട്: അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തു. അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവർക്കെതിരെയാണ് കേസ്.
ജൂൺ 18ന് പുലർച്ചെ 12.55ഓടെയാണ് സംഭവം നടന്നത്. അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹ് (17)യും സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹൽ എന്നിവരും സഞ്ചരിച്ചിരുന്ന കാറിനെ (KL 05 P 0724) കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ തടഞ്ഞു നിർത്തുകയായിരുന്നു. യുവാക്കൾ ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന തെറ്റിദ്ധാരണയിലാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.
ആസിഫ് കാറിനുള്ളിൽ കയറി ചാവി പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്ത അൻഷാദിനെ പ്രതികൾ തള്ളിമാറ്റി. തുടർന്ന് ഷബീർ കാറിന്റെ ചാവി ഉപയോഗിച്ച് നഫീഹിന്റെ നെഞ്ചിൽ കുത്തി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
മറ്റ് പ്രതികൾ അൻഷാദിനെയും സഹലിനെയും മർദ്ദിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നു. നഫീഹിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജൂൺ 23നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 126(2), 115(2), 118(1) വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.





