കൊച്ചി: രാത്രി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്ക് മടങ്ങാനായി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞ് ബൈക്കിൽ തട്ടിക്കൊണ്ടുപോകാനും ആക്രമിക്കാനും ശ്രമിച്ച അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിക്കവല സ്വദേശികളായ അജിത് (19), മീങ്കുന്നം പാറത്താഴത്തുവീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടിഭാഗം ചാവാട്ടുവീട്ടിൽ ടോമി ഷാജി (19), ചാരപ്പുറത്ത് പുത്തൻപുരയിൽ വീട്ടിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽവീട്ടിൽ അശ്വിൻ രഘു (20) എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലാണ് നടപടി.
സംഭവം തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു. പാലാ സ്വദേശിനിയായ യുവതി ആയുർവേദ ചികിത്സാകേന്ദ്രത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കുഞ്ഞിന് പനി ബാധിച്ചതിനെ തുടർന്ന് രാത്രി 11.30ഓടെ ബസ് പിടിക്കാനായി ബസ് സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു. എം.സി. റോഡിലെ പ്രധാന ജംഗ്ഷന് സമീപം എത്തിയപ്പോൾ ബൈക്കുകളിലെത്തിയ സംഘം യുവതിയെ പിന്തുടർന്ന് അപമാനകരമായ പരാമർശങ്ങൾ നടത്തുകയും ആക്രമണശ്രമം നടത്തുകയും ചെയ്തു.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ ബൈക്കിൽ ഇടിക്കാനും ബലമായി കയറ്റിക്കൊണ്ടുപോകാനും പ്രതികൾ ശ്രമിച്ചു. അപകടം മനസ്സിലാക്കിയ യുവതി പിറവം റോഡിലേക്ക് ഓടി മാറി. തുടർന്ന് മറ്റൊരു ബൈക്ക് കണ്ടു കൈകാണിച്ച് സഹായം തേടി. ആരക്കുഴ സ്വദേശിയായ അമൽ ബൈക്കിൽ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രതികൾ പിന്നാലെയെത്തി ഭീഷണിപ്പെടുത്തിയതായി പറയുന്നു.
പിന്നീട് നിർത്തിയ വാഹനം ബസാണെന്ന് കരുതിയെങ്കിലും അത് ടോറസ് ലോറിയാണെന്ന് മനസ്സിലായതോടെ യുവതിയും അമലും അതിൽ കയറി രക്ഷപ്പെട്ടു. ടോറസ് ഡ്രൈവർ ഉടൻ പിറവം ഭാഗത്തേക്ക് വേഗത്തിൽ വാഹനം ഓടിച്ചു മാറിയതോടെ പ്രതികൾ മാരകായുധങ്ങളുമായി പിന്തുടർന്നെങ്കിലും വിജയിച്ചില്ല.
ഇതിനിടെ യുവതി ഫോൺ വഴി മൂവാറ്റുപുഴ പോലീസിനെ വിവരം അറിയിച്ചു. പിറവം ടൗണിൽ ടോറസ് എത്തിയപ്പോൾ പിറവം പോലീസ് സ്ഥലത്തെത്തി, പിന്നാലെ മൂവാറ്റുപുഴ പോലീസ് കൂടി എത്തി. പോലീസ് എത്തിയതോടെ പ്രതികൾ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
യുവതി നൽകിയ ബൈക്ക് നമ്പറുകളുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ അന്വേഷണം ആരംഭിക്കുകയും മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടുകയും ചെയ്തു. ഏകദേശം 15 കിലോമീറ്ററോളം മാരകായുധങ്ങളുമായി പ്രതികൾ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. പിന്നീട് യുവതിയുടെ ഭർത്താവും സ്ഥലത്തെത്തി.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ രാഷ്ട്രീയ ഇടപെടലിന് ശ്രമമുണ്ടായതായി സൂചനകളുണ്ടെങ്കിലും പരാതിക്കാരി ഉറച്ചുനിന്നതോടെ അന്വേഷണം മുന്നോട്ടുപോയതായും പോലീസ് അറിയിച്ചു. അന്വേഷണം മൂവാറ്റുപുഴ പോലീസ് സംഘമാണ് നടത്തിയത്.






