ബെംഗളൂരു: ലിവ്-ഇൻ പങ്കാളിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ 27 വയസ്സുകാരൻ അറസ്റ്റിൽ. ഹാസൻ ജില്ലയിലാണ് സംഭവം നടന്നത്. 20 വയസ്സുകാരിയായ അനുഷയാണ് കൊല്ലപ്പെട്ടത്. കേസിൽ ശരത് (27) എന്ന യുവാവാണ് അറസ്റ്റിലായത്.
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും കഴിഞ്ഞ ആറുമാസമായി മല്ലേശ്വരത്തെ വാടക വീട്ടിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. ബെംഗളൂരുവിൽ വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു ശരത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഇരുവരും തമ്മിൽ വീട്ടുവേല സംബന്ധിച്ച് തർക്കമുണ്ടായതായി പൊലീസ് പറയുന്നു. അനുഷയ്ക്ക് വീട്ടുജോലികൾ ചെയ്യാൻ മടിയുണ്ടായിരുന്നുവെന്നാണ് ശരത്തിന്റെ മൊഴി. ഇതേ തുടർന്ന് ഉണ്ടായ വഴക്കിനിടെ ശരത് അനുഷയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച ശരത് അഭിഭാഷകനോട് കുറ്റസമ്മതം നടത്തിയതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് അഭിഭാഷകൻ വിവരം പൊലീസിനെ അറിയിക്കുകയും ശേഷാദ്രിപുരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ശരത്തിനെ അറസ്റ്റ് ചെയ്ത പൊലീസ്, കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് ഉൾപ്പെടെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.






