കൊല്ലം: നിലമേലിൽ ഇന്നലെ ഒരു കുടുംബത്തിലെ രണ്ടുപേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. നിലമേൽ സ്വദേശികളായ റഷീദ ബീവി, മരുമകൻ ഷാജി എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെ തിരുവനന്തപുരം വിഴിഞ്ഞത്തെ ഒരു ഹോട്ടലിൽ നിന്ന് ഇവരുൾപ്പെടെയുള്ള കുടുംബം ഭക്ഷണം കഴിച്ചിരുന്നു.
ആറുപേരാണ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചത്. ഇതിൽ നാലുപേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ രണ്ടുപേർ മരണപ്പെടുകയായിരുന്നു. ഒരാളുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും മറ്റെയാളുടേത് പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ് ഉള്ളത്.
അതേസമയം, ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മരണകാരണം ഭക്ഷ്യ വിഷബാധയേറ്റതാണോയെന്ന് സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെത്തുടർന്ന് വിഴിഞ്ഞത്തെ ഹോട്ടൽ പൊലീസ് പൂട്ടി. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഹോട്ടലിൽ ഉടൻ പരിശോധന നടത്തും.




