ദോഹ: ഖത്തറിനെ ആധുനികവും ശക്തവുമായ രാജ്യമാക്കി മാറ്റുന്നതിൽ നിർണായക പങ്കുവഹിച്ച മുൻ അമീർ (ഫാദർ അമീർ) ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽതാനി (74) അന്തരിച്ചു. 1995 മുതൽ 2013 വരെ ഖത്തറിന്റെ ഭരണാധികാരിയായിരുന്നു അദ്ദേഹം. തുടർന്ന് ചരിത്രപരമായ ഒരു തീരുമാനത്തിലൂടെ ഭരണച്ചുമതല തന്റെ നാലാമത്തെ മകനും ഇപ്പോഴത്തെ അമീറുമായ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് കൈമാറി അദ്ദേഹം അധികാരമൊഴിയുകയായിരുന്നു.
രാജ്യത്തിനും അറബ്, ഇസ്‌ലാമിക ലോകത്തിനും അദ്ദേഹം നൽകിയ സമാനതകളില്ലാത്ത സംഭാവനകളെയും സത്കർമങ്ങളെയും അമീരി ദിവാൻ അനുസ്മരിച്ചു. മുൻ അമീറിന്റെ നിര്യാണത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെയും സഹോദരതുല്യരായ ഖത്തർ ജനതയെയും അദ്ദേഹം ദുഃഖം അറിയിക്കുകയും ചെയ്തു. അൽ ജസീറ ടെലിവിഷൻ ശൃംഖലയുടെ ആരംഭവും 2022ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥേയത്വം വഹിക്കാനുള്ള തീരുമാനവുമെല്ലാം അദ്ദേഹം തുടങ്ങിയിട്ട കുതിപ്പിന്റെ ബാക്കിപത്രമാണ്.




