കോഴിക്കോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന ആരോപണത്തിൽ യുവതിയെ വടകര പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മൽ കെ.സി. കീർത്തന (30)യാണ് പിടിയിലായത്.
മയക്കുമരുന്ന് വാങ്ങുന്നവർ പണം കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് മറ്റൊരാൾ ആവശ്യക്കാർക്ക് ലഹരിവസ്തുക്കൾ കൈമാറുന്ന രീതിയിലായിരുന്നു ഇടപാടുകൾ നടന്നിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ യുവതിയുടെ ബാങ്ക് അക്കൗണ്ടിലൂടെ കൈമാറിയതായി പൊലീസ് വ്യക്തമാക്കി.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വടകര ആവിക്കൽ ബീച്ച് സ്വദേശിയായ സഫ്വാൻ രണ്ട് ഗ്രാം എം.ഡി.എം.എയുമായി പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
തുടർന്ന് സഫ്വാന്റെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കീർത്തനയിലേക്ക് എത്തിച്ചത്. പേരാമ്പ്രയിൽ നിന്നാണ് യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.




