കൊച്ചി: ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന സ്വർണ പതക്കങ്ങൾ മോഷ്ടിച്ച കേസിൽ മേൽശാന്തി അറസ്റ്റിൽ. അമ്പലപ്പുഴ ആത്രപ്പള്ളി മഠത്തിൽ കെ.ഇ. ഉണ്ണികൃഷ്ണൻ നമ്പൂതിരി (52) യെയാണ് പൊലീസ് പിടികൂടിയത്. ദുർഗാദേവിയുടെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങളിൽ ചാർത്തിയിരുന്ന ഒന്നര പവൻ, അര പവൻ തൂക്കമുള്ള സ്വർണ പതക്കങ്ങളാണ് നഷ്ടമായത്. പകരം വ്യാജ പതക്കങ്ങൾ സ്ഥാപിച്ചാണ് സ്വർണം തട്ടിയെടുത്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഫെബ്രുവരിയിൽ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ മേൽശാന്തിയായി നിയമിച്ചത്. മേൽശാന്തിയെ കുറിച്ച് ക്ഷേത്രകാര്യ സമിതിക്ക് ലഭിച്ച ഫോൺ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ആഭരണങ്ങൾ ശ്രീകോവിലിൽ സൂക്ഷിച്ചിരുന്നതിനാൽ അവയിൽ മാറ്റം വരുത്താൻ മേൽശാന്തിയുടെ അറിവില്ലാതെ സാധിക്കില്ലെന്നായിരുന്നു പൊലീസിന്റെ നിഗമനം.
മോഷ്ടിച്ച സ്വർണം കോതമംഗലത്തെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഒരു ലക്ഷം രൂപയ്ക്ക് പണയമായി വെച്ചതായും പിന്നീട് സമീപത്തെ ജ്വല്ലറിയിൽ വിറ്റതായും പൊലീസ് കണ്ടെത്തി. ജ്വല്ലറിയിൽ സ്വർണം ഉരുക്കിയതിനാൽ സമാന തൂക്കത്തിലുള്ള സ്വർണമാണ് പിന്നീട് വീണ്ടെടുത്തത്. ശ്രീകൃഷ്ണ വിഗ്രഹത്തിലെ അര പവൻ പതക്കം ആലുവയിൽ വിറ്റതായും ദേവീ വിഗ്രഹത്തിലെ ചെറിയ പതക്കത്തെ കുറിച്ച് അറിവില്ലെന്നുമാണ് പ്രതിയുടെ മൊഴി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.





