കോഴിക്കോട്: തരിശിട്ടുപോകുന്ന പാടങ്ങൾക്കിടയിൽ പ്രതീക്ഷയുടെ വിത്തുവിതച്ചൊരു കഥയാണ് വടകര തിരുവള്ളൂരിൽനിന്ന് വരുന്നത്. ബിഹാറിൽ നിന്നെത്തി കേരളത്തിൽ തെങ്ങുകയറ്റ തൊഴിലാളിയായി ജോലി ചെയ്യുന്ന സിയാ ഉൽ ഹഖ് എന്ന 45കാരൻ, രണ്ടേക്കർ പാടത്ത് നെൽകൃഷി ചെയ്ത് വിജയകഥ രചിച്ചിരിക്കുകയാണ്.
തിരുവള്ളൂർ പഞ്ചായത്തിലെ ശാന്തിനഗറിലെ കൃഷിയിടം പാട്ടത്തിനെടുത്താണ് സിയ നെൽകൃഷിയിലേക്ക് കടന്നത്. ബംഗാളിൽ നിന്നെത്തിച്ച വിത്തുപയോഗിച്ച് നടത്തിയ കൃഷിയിൽ ഏകദേശം രണ്ട് ടൺ നെല്ലാണ് വിളവായത്. അത് സംസ്കരിച്ച് അരിയാക്കി മാറ്റി, സ്വന്തം ആവശ്യത്തിനായി ഒരു ഭാഗം മാറ്റിവെച്ച് ബാക്കി നാട്ടുകാർക്കു തന്നെ വിൽക്കുകയും ചെയ്തു. പൊന്നിയരിക്ക് തുല്യമായ ഗുണമേന്മയുള്ള അരിയാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു.
വൈക്കോൽ ധാരാളമായി ലഭിച്ചതോടെ പശുവളർത്തലും തുടങ്ങാനുള്ള ഒരുക്കത്തിലാണ് സിയ. നെൽകൃഷിയും പശുവളർത്തലും ചേർന്ന പരമ്പരാഗത കേരളീയ കാർഷികരീതിയെ ഒരു അതിഥിത്തൊഴിലാളി തന്നെ പുനരുജ്ജീവിപ്പിക്കുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.
“കേരളം സൂപ്പറാണ്. അധ്വാനിച്ചാൽ ഇവിടെ മണ്ണിൽ പൊന്നുവിളയും” എന്നാണ് സിയ പറയുന്നത്. ബിഹാറിലെ കിഷൻഗഞ്ചിൽ കർഷക കുടുംബത്തിൽ നിന്നാണ് അദ്ദേഹം കേരളത്തിലെത്തിയത്. 12 വർഷം മുമ്പ് എത്തിയ ശേഷം വിവിധ ജോലികൾ ചെയ്ത അദ്ദേഹം ഇപ്പോൾ കുമ്മങ്കോട്ടും തിരുവള്ളൂരും തമ്മിലുള്ള ദൂരമൊന്നും വകവയ്ക്കാതെ കൃഷിയിടത്തിലേക്ക് തന്നെ സമയം മാറ്റിവെക്കുകയാണ്.
കുഞ്ഞമ്മദിന്റെ പാടത്ത് ആരംഭിച്ച ഈ കൃഷി, അദ്ദേഹത്തിന്റെ സമ്മതത്തോടെ കഴിഞ്ഞ ഡിസംബറിലാണ് ആരംഭിച്ചത്. നിലം ഉഴുതുമറിക്കൽ മുതൽ കൊയ്ത്ത് വരെ എല്ലാ ജോലികളും സിയ തന്നെ മുന്നിൽ നിന്ന് നടത്തി. കൊയ്ത്തിന് ശേഷം നെല്ല് പരമ്പരാഗത രീതിയിൽ പുഴുങ്ങി ഉണക്കി, മില്ലിൽ എത്തിച്ച് അരിയാക്കി മാറ്റി.
ഇതുവരെ നാല് ക്വിന്റൽ അരി തയ്യാറായി, അതിൽ ഒന്നര ക്വിന്റൽ ഇതിനകം വിറ്റുപോയിട്ടുണ്ട്. കിലോയ്ക്ക് 57 രൂപ നിരക്കിലാണ് വിൽപ്പന. കുടുംബത്തിന്റെ സഹായത്തോടെയാണ് മുഴുവൻ പ്രവർത്തനങ്ങളും.
രണ്ടേക്കർ കൃഷിക്ക് ഏകദേശം 84,000 രൂപ ചെലവായെങ്കിലും ലാഭനഷ്ട കണക്കുകളിലല്ല തന്റെ സന്തോഷമെന്ന് സിയ പറയുന്നു. “സ്വന്തമായി കഴിക്കാൻ നല്ല അരിയും നാട്ടുകാർക്കായി നൽകാൻ കഴിയുന്നതുമാണ് സന്തോഷം” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.




