കൊച്ചി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകളിൽ വീണ്ടും അനിശ്ചിതത്വം ഉയർന്നിരിക്കുകയാണ്. പെരുന്നാളും വേനലവധിയും കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന നൂറുകണക്കിന് പ്രവാസി മലയാളികളാണ് ആശങ്കയിലായത്.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. ആക്രമണ സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ യു.എ.ഇ., ഖത്തർ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മറ്റ് സർവീസുകളെയും ബാധിക്കുമോയെന്നാണ് യാത്രക്കാരുടെ ആശങ്ക. വിമാനങ്ങൾ റദ്ദാകുകയാണെങ്കിൽ അവധി കഴിഞ്ഞ് തിരികെ ജോലിസ്ഥലങ്ങളിലെത്തേണ്ട പലരുടെയും വിസ കാലാവധിയെ ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
ബുധനാഴ്ച നെടുമ്പാശ്ശേരിയിൽ നിന്ന് ബഹ്റൈനിലേക്ക് പുറപ്പെടേണ്ട വിമാനം യാത്രക്കാരുടെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയായ ശേഷമാണ് റദ്ദാക്കിയത്. കുവൈത്ത് വ്യോമപാത അടച്ചതായി കൺട്രോൾ റൂമിൽ നിന്ന് സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സർവീസ് റദ്ദാക്കിയതെന്ന് അധികൃതർ അറിയിച്ചു.
റദ്ദാക്കിയ വിമാനത്തിലെ യാത്രക്കാർക്ക് പകരം സർവീസുകൾ ഒരുക്കുന്നതും ടിക്കറ്റ് തുക തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. എന്നാൽ റീഫണ്ട് ലഭിച്ചാലും പുതിയ ടിക്കറ്റ് എടുക്കാൻ വലിയ തുക ചെലവാകുമെന്നാണ് യാത്രക്കാരുടെ പരാതി.
നിലവിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിലാണ്. കൊച്ചിയിൽ നിന്ന് കുവൈത്തിലേക്കുള്ള ടിക്കറ്റിന് 50,000 രൂപയ്ക്കുമുകളിലാണ് നിരക്ക്. ബഹ്റൈനിലേക്കും സമാന നിരക്കാണ് ഈടാക്കുന്നത്. ഖത്തറിലേക്കുള്ള ടിക്കറ്റ് നിരക്ക് 20,000 രൂപയ്ക്ക് മുകളിലാണ്.വിമാന സർവീസുകളിലെ അനിശ്ചിതത്വവും ഉയർന്ന ടിക്കറ്റ് നിരക്കുകളും പ്രവാസികൾക്ക് വലിയ ആശങ്കയാകുകയാണ്.






