തിരുവനന്തപുരം: സിപിഎമ്മിൽ നടന്ന വിവിധ പാർട്ടി യോഗങ്ങളിൽ നേതൃത്വത്തിനെതിരെ ശക്തമായ വിമർശനം ഉയർന്നു. ബിജെപിയിൽനിന്ന് കാശ് വാങ്ങി സിപിഎം നേതാക്കൾ നേമത്ത് വി. ശിവൻകുട്ടിയെ തോൽപ്പിച്ചതായി ആരോപണവും, ഇതിന് തെളിവുകൾ ഉണ്ടെന്നും ചില നേതാക്കൾ യോഗങ്ങളിൽ പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടി കമ്മിഷനെ വച്ചാൽ തെളിവുകൾ നൽകാമെന്നും ചിലർ ആവശ്യപ്പെട്ടു.
കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ യോഗങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുസ്ലിം സമുദായത്തെ വിമർശിച്ചപ്പോൾ അന്നത്തെ മന്ത്രി വി.എൻ. വാസവൻ എതിർത്തില്ലെന്നും, പിന്നീട് വെള്ളാപ്പള്ളിയെ പുകഴ്ത്തി സംസാരിച്ചതും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും വിമർശനം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളിയെ അനാവശ്യമായി ഉയർത്തിക്കാട്ടുകയും അദ്ദേഹത്തെ കാറിൽ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തത് തെറ്റായ സന്ദേശം നൽകിയെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
അയ്യപ്പ സംഗമം പാർട്ടിയുടെ അറിവോടെയാണെന്ന വി.എൻ. വാസവന്റെ വിശദീകരണം ഭൂരിപക്ഷം അംഗങ്ങളും അംഗീകരിച്ചില്ല. വെള്ളാപ്പള്ളിയുടെ മുസ്ലിം വിരുദ്ധ പ്രചാരണങ്ങളെ പ്രതിരോധിക്കാത്തത് പിഴവായിപ്പോയെന്ന് വാസവൻ യോഗത്തിൽ സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. കഴക്കൂട്ടം ഏരിയ കമ്മിറ്റിയിൽ കടകംപള്ളി സുരേന്ദ്രൻ പരാജയപ്പെട്ടതിൽ ജില്ലാ, ഏരിയ നേതാക്കൾക്കും പങ്കുണ്ടെന്ന് വിമർശനവും ഉയർന്നു.






