തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുകയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
കേരളാ തീരത്ത് ശക്തമായ തിരമാലകൾ പ്രതീക്ഷിക്കപ്പെടുന്നതിനാൽ മത്സ്യബന്ധന വിലക്ക് തുടരും. മലയോര മേഖലകൾ ഉൾപ്പെടെ മഴ തുടരുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറാനാണ് സാധ്യത. അതേസമയം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതച്ചുഴിയും ഉടൻ ന്യൂനമർദ്ദമായി മാറും. ഈ ഇരട്ട ന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരുമെന്ന് പ്രവചിക്കുന്നു.
മിന്നലിനോടനുബന്ധിച്ച് സുരക്ഷാനിർദേശങ്ങൾ പാലിക്കണം. ഇടിമിന്നൽ കാണുമ്പോൾ തുറസായ സ്ഥലങ്ങളിൽ നിന്നൊഴിഞ്ഞ് കെട്ടിടങ്ങളിലോ വാഹനങ്ങളിലോ അഭയം തേടുക. മിന്നലേറ്റ ആളിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്, ഉടൻ വൈദ്യസഹായം ലഭ്യമാക്കണം.
അതോടൊപ്പം, മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നിരിക്കുന്നതിനാൽ പരിസര പ്രദേശങ്ങളിലുള്ളവർ ജലാശയങ്ങൾക്കരികിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികാരികൾ ജാഗ്രത നിർദേശിച്ചു.




