കോട്ടയം: പുതുവർഷത്തോടനുബന്ധിച്ച് അനധികൃത വിൽപനയ്ക്കായി വീട്ടിൽ സൂക്ഷിച്ചിരുന്ന 38 ലിറ്റർ വിദേശമദ്യവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. കറിക്കാട്ടൂർ സ്വദേശി വി.എസ്. ബിജുമോനെയാണ് മണിമല എക്സൈസ് ഇൻസ്പെക്ടർ കെ.എച്ച്. രാജീവും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യ അറകളിൽ ഒളിപ്പിച്ചത് 76 കുപ്പികൾകറിക്കാട്ടൂരിലെ ഇയാളുടെ വീടിനോട് ചേർന്ന് പ്രവർത്തിക്കുന്ന ‘വീട്ടിലെ ഊണ്’ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെടുത്തത്. വീടിന്റെയും കടയുടെയും വിവിധ ഭാഗങ്ങളിലും, മുകളിലത്തെ നിലയിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. അര ലിറ്ററിന്റെ 76 കുപ്പി വിദേശമദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇവ രണ്ട് ചാക്കുകളിലാക്കി സീൽ ചെയ്തു.
ഇരട്ടി ലാഭത്തിന് വിൽപനഡ്രൈ ഡേ പ്രമാണിച്ച് പുതുവർഷ ദിനത്തിൽ ഇരട്ടി ലാഭത്തിന് വിൽപന നടത്താനാണ് മദ്യം ശേഖരിച്ചതെന്ന് പ്രതി സമ്മതിച്ചു. മണിമലയിലെ സർക്കാർ മദ്യശാലയിൽ നിന്നും പലതവണകളായി വാങ്ങിയ മദ്യമാണ് ഇയാൾ സ്റ്റോക്ക് ചെയ്തിരുന്നത്. പ്രധാന ഉപഭോക്താക്കൾ: അന്യസംസ്ഥാന തൊഴിലാളികളും സെയിൽസ് വാഹനങ്ങളിലെ ഡ്രൈവർമാരും.രീതി: കമ്മീഷൻ വ്യവസ്ഥയിലായിരുന്നു വിൽപന.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്‌ടർ മുഹമ്മദ് അഷ്റഫ്, പ്രിവൻ്റിവ് ഓഫീസർമാരായ വി.എസ്. ശ്രീലേഷ്, മാമൻ ശാമുവേൽ, പി.ആർ. രതീഷ്, സിവിൽ എക്സൈസ് ഓഫീസർ കെ.വി. പ്രശോഭ്, വനിത സിവിൽ എക്സൈസ് ഓഫീസർ അഞ്ജലി കൃഷ്ണ, ഡ്രൈവർ ഒ.എ. ഷാനവാസ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




