തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മുൻ സിപിഎം കോർപ്പറേഷൻ കൗൺസിലർ ഐ.പി. ബിനു പിടിയിൽ. തമ്പാനൂരിലെ ഹോട്ടലിൽ വെച്ചാണ് പിടികൂടിയത്. പരിശോധനയ്ക്കിടെയാണ് അറസ്റ്റ്.
പോലീസ് രേഖപ്പെടുത്തിയ ദൃശ്യങ്ങളിൽ ബിനു ഉദ്യോഗസ്ഥർക്കെതിരെ മുട്ട എറിയുന്നത് വ്യക്തമായിരുന്നു. വ്യാഴാഴ്ച രാവിലെ ബിനുവിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ രാത്രി ബിനു അടക്കമുള്ള പ്രതികൾ ഒളിവിൽ പോയി. തുടർന്ന് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയ പോലീസ്, ഫോൺ ലൊക്കേഷനിലൂടെ ബിനുവിനെ ഹോട്ടലിൽ കണ്ടെത്തി.
ബിനു പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ കോർപ്പറേഷൻ കൗൺസിലറും ആയിരുന്നുവെന്ന് പോലീസ് അറിയിച്ചു. കേസിൽ നേരത്തേ അഞ്ച് പ്രതികളെ വഞ്ചിയൂർ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള അതീവ ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 300 പേർക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു; ഇതിൽ 12 പേരെയാണ് പ്രതികളായി ചേർത്തത്.






