ഐപിഎല്‍ 2026 ക്ലൈമാക്‌സിലേക്ക് അടുക്കുമ്പോൾ പ്ലേ ഓഫിലേക്ക് ഏതൊക്കെ ടീമുകൾ എത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ രണ്ടാം പകുതിയായിരുന്നു ഇത്തവണ ഐപിഎല്‍. ആദ്യപകുതിയിൽ വീണവര്‍ ഉയര്‍ത്ത് എഴുന്നേല്‍ക്കുകയൂം, കുതിച്ചവര്‍ കിതയ്ക്കുകയും ചെയ്ത കാഴ്ചയാണ് ക്രിക്കറ്റ് ആരാധകർ കണ്ടത്. ഇനി മൂന്ന് സ്ഥാനങ്ങള്‍ അവശേഷിക്കുന്നു, അവസാന നാലില്‍ എത്തിപ്പെടാൻ ഏഴ് ടീമുകളും.
13 റൗണ്ടുകള്‍ക്കൊടുവില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ സംഘമായി നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വര്‍ഷത്തെ കാത്തിരിപ്പ് അഹമ്മദാബാദില്‍ അവസാനിപ്പിക്കുമ്പോള്‍ അന്ന് കിരീടം നേടിയ ആത്മവിശ്വാസത്തിലാണ് വിരാട് കോലിയും കൂട്ടരും. ഒരു മത്സരം അവശേഷിക്കെ 16 പോയിന്റുമായി പട്ടികയില്‍ ബെംഗളൂരുവിന് പിന്നിലാണ് ഗുജറാത്ത് ടൈറ്റൻസ്, രണ്ടാം സ്ഥാനത്ത്. സുരക്ഷിതമായ സ്ഥാനത്താണ് ഗുജറാത്തെങ്കിലും ഔദ്യോഗികമായി പ്ലേ ഓഫ് ഉറപ്പിച്ചിട്ടില്ല. ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സ് – സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തില്‍ ഹൈദരാബാദ് ജയിക്കുകയാണെങ്കില്‍ ഗുജറാത്തിന് അവസാന നാലിലേക്ക് കടക്കാനാകും.
14 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. ചെന്നൈയും ബെംഗളൂരുവുമാണ് ഇനിയുള്ള എതിരാളികള്‍. ഒരു ജയം ഹൈദരാബാദിനെ പ്ലേ ഓഫിലേക്ക് നയിക്കും. ആറ് തുടര്‍ പരാജയങ്ങള്‍ പഞ്ചാബ് കിങ്സിന്റെ പ്ലേ ഓഫ് സ്വപ്നം തുലാസിലാക്കിയിരിക്കുകയാണ്. 13 പോയിന്റുള്ള പഞ്ചാബിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ലഖ്നൗവാണ് എതിരാളികള്‍. രണ്ടാം പകുതിയിൽ കുതിപ്പ് നടത്തിയ ടീമാണ് ചെന്നൈ. രണ്ട് മത്സരങ്ങള്‍ റുതുരാജ് ഗെയ്ക്വാദിന് മുന്നിലുണ്ട്. ഹൈദരാബാദും ഗുജറാത്തുമാണ് എതിരാളികള്‍. രണ്ടും വിജയിക്കുകയാണെങ്കില്‍ 16 എന്ന സുരക്ഷിതസംഖ്യയിലേക്ക് എത്താനാകും.
ചെന്നൈക്ക് സമാനമായി 12 പോയിന്റാണ് രാജസ്ഥാനുമുള്ളത്. ഇനിയുള്ള മത്സരങ്ങള്‍ ലഖ്നൗവും മുംബൈയുമായാണ്. രണ്ടും വിജയിക്കുകയാണെങ്കില്‍ പ്ലേ ഓഫിലേക്ക് ഡയറക്റ്റ് എൻട്രി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 11 പോയിന്റാണുള്ളത്. മുംബൈയേയും ഡല്‍ഹിയേയും പരാജയപ്പെടുത്തിയാലും 15 പോയിന്റിലേക്കെ എത്താൻ സാധിക്കുകയുള്ളു. പ്ലേ ഓഫ് റേസില്‍ ഏറ്റവും സാധ്യതകുറഞ്ഞ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ഒരു മത്സരം അവശേഷിക്കെ 12 പോയിന്റാണ് ഡല്‍ഹിക്കുള്ളത്. കൊല്‍ക്കത്തയ്ക്ക് എതിരെയാണ് ഡല്‍ഹിയുടെ അവസാന പോരാട്ടം. ആരൊക്കെ പ്ലേ ഓഫിലേക്ക് ടിക്കറ്റ് ഉറപ്പിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.






